തലശേരി: കർമ ന്യൂസ് ഓൺലൈൻ എംഡി വിൻസ് മാത്യുവിനെതിരേ പോലീസ് അന്വഷണം ഊർജിതമാക്കി. ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ വിൻസനെ വൈകുന്നേരത്തോടെ വയനാട് പോലീസിന് കൈമറി. 153 എ പ്രകാരം വയനാട് സൈബർ സെൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ വിൻസ് മാത്യുവിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് വയനാട് പോലീസ് ചീഫ് തപോഷ് ബസുമതാരി രാഷ്ട്രദീപികയോട് പറഞ്ഞു.
വിൻസ് മാത്യുവിനെതിരേ കണ്ണൂരിലും തലശേരിയിലും ഉൾപ്പെടെ നിരവധി കേസുകളാണുള്ളത്. തലശേരി, വടക്കുമ്പാട്, മാഹി, ചാലക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ചിലരും വിൻസ് മാത്യുവിന്റെ കേസുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണത്തിലാണ്. ഒരു സ്കൂൾ അധ്യാപകനെ പോക്സോ കേസിൽ കുടുക്കി ഓൺലൈൻ ചാനലിൽ വാർത്ത നൽകുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത വിവരവും ഇതിനകം പുറത്തു വന്നിട്ടുണ്ട്.
ഇത് സംബന്ധിച്ച വോയിസ് ക്ലിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവയ്ക്കുകയും പിന്നീട് സൈബർ പോലീസിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
വിൻസിന്നെതിരേ സൈബർ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
മൂന്ന് കേസുകളാണ് ഇയാൾക്കെതിരേ നിലവിലുള്ളത്. കളമശേരി സ്ഫോടന സമയത്ത് സ്ഫോടനത്തെ പിന്തുണച്ച് ഇയാളുടെ കർമ ന്യൂസിൽ വാർത്ത കൊടുത്തിരുന്നു. ഇതിനെതിരേ നിരവധി പരാതി വന്നിരുന്നു. ഈ കേസിൽ വിൻസിനെതിരേ സൈബർ പൊലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടന്നു എന്നായിരുന്നു മറ്റൊരു വ്യാജ വാർത്ത. ഈ കേസിലാണ് വിൻസിനെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്.