ഈ വർഷത്തെ മികച്ച കലാലയ വിദ്യാർഥി കർഷകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജിലെ ഇലക്ട്രിക്കൽ വിഭാഗം രണ്ടാം വർഷ വിദ്യാർഥിയായ വിഷ്ണു സഞ്ജയിന് ലഭിച്ചു. മികച്ച കർഷകനായ കൊല്ലം വെളിയം സ്വദേശി സഞ്ജയ് കുമാറിന്റെ മകനാണ് വിഷ്ണു.
അച്ഛന്റെ പാത പിന്തുടർന്ന് പഠനത്തോടൊപ്പം കൃഷിയെയും ചേർത്തുപിടിച്ചു വിഷ്ണു രണ്ട് ഏക്കർ സ്ഥലത്ത് പയർ, വെണ്ട, വഴുതനം, പാവൽ, കുക്കുമ്പർ, തണ്ണിമത്തൻ മുതലായ പച്ചക്കറികളും കിഴങ്ങ് വിളകളും കൃഷി ചെയ്തു വരുകയാണ്.ശ്രീനാരായണ പോളിടെക്നിക് കോളജിൽ എസ് എൻ പോളിഅഗ്രി ടെക് ഇന്നൊവേഷൻസ് എന്ന വിദ്യാർഥികളുടെയും ജീവനക്കാരുടെയും കാർഷിക കൂട്ടായ്മ വിഷ്ണുവിന്റെ സ്വപ്നങ്ങൾക്ക് വഴിത്തിരിവാവുകയായിരുന്നു.
പ്രിസിഷൻ ഫാമിംഗ്, വെർട്ടിക്കൽ ഗാർഡനിംഗ്, ഹൈഡ്രോപോണിക്സ് മുതലായ നൂതന കാർഷിക പ്രോജക്ടുകൾ വിഷ്ണുവിന്റെ നേതൃത്വത്തിൽ കോളജിൽ നടന്നുവരുന്നു. കൂടാതെ പോളിടെക്നിക് കോളജിൽ ആദിച്ചനല്ലൂർ കൃഷിഭവന്റെ സഹായത്തോടെ കുക്കുമ്പർ, മുളക്, പയർ എന്നീ വിളകൾ കോളജിൽ കൃഷി ചെയ്തുവരുന്നു.
സംസ്ഥാന സർക്കാരിന്റെ വി ഡി പി പദ്ധതി പ്രകാരം കാമ്പസിൽ ഓപ്പൺ പ്രിസിഷൻ ഫാമിംഗിലൂടെ തക്കാളി, പച്ചമുളക്, പയർ വെണ്ട,പാവൽ,പടവലം എന്നിവ കൃഷി ചെയ്യുന്നതിന് വിഷ്ണു നേതൃത്വം നൽകിവരുന്നു. അഗ്രിടെക് ഇന്നോ വേഷൻസിന്റെ സാങ്കേതിക പഠനത്തിനൊപ്പം കൃഷി എന്ന ആശയത്തിലൂടെ സാങ്കേതിക വിദ്യയോടൊപ്പം കാർഷിക മേഖലയ്ക്ക് പ്രയോജനപ്പെടും വിധമുള്ള കണ്ടുപിടിത്തങ്ങൾക്ക് ശ്രീനാരായണ പോളിടെക്നിക് കോളേജിൽ വിഷ്ണു നേതൃത്വം നൽകി വരുന്നു.
സാങ്കേതിക വിദ്യാഭ്യാസത്തോടൊപ്പം കാർഷിക മേഖലയിലെ പ്രവർത്തനങ്ങളും ഒപ്പം കർഷകർക്കും കാർഷിക സംരംഭകർക്കും സംരംഭക സാധ്യതകൾ സൃഷ്ടിക്കുകയാണ് വിഷ്ണുവിന്റെ സ്വപ്നം. വിഷ്ണുവിന്റെ പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണയായ് നിൽക്കുന്ന അമ്മ ആശസഞ്ജയ് അഞ്ചൽ ഈസ്റ്റ് ഗവ. സ്കൂളിലെ അധ്യാപികയാണ്.
അനിയൻ വൈഷ്ണവ് രണ്ടാം ക്ലാസിൽ പഠിക്കുന്നു. ഇതിനെല്ലാം പിന്തുണയുമായി ശ്രീനാരായണ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ വി. സന്ദീപ്, അഗ്രികൾച്ചൽ കോർഡിനേറ്റർ അനീഷ് ശശിധരൻ, സ്റ്റുഡന്റ്സ് കോർഡിനേറ്റർ ഹരിപ്രസാദ് എന്നിവരും ഒപ്പമുണ്ട്.