തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധിയാണ് കാല്‍മുട്ട്.ഇതുകൂടാതെ അവിടെ ചിരട്ടയും സംയോജിക്കുന്നു. എല്ലാ എല്ലുകളുടെയും അഗ്രഭാഗത്ത് കാര്‍ട്ടിലേജ് അഥവാ തരുണാസ്ഥി എന്ന പേരില്‍ കട്ടികുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമുണ്ട്. ഇത് ഉള്ളതുകൊണ്ടാണ് എല്ലുകള്‍ തമ്മില്‍ ഉരസുമ്പോള്‍ സന്ധിയില്‍ വേദന ഒഴിവാകുന്നത്. തേയ്മാനം മൂലം തരുണാസ്ഥിയുടെ കട്ടി കുറയുമ്പോഴാണ് കാല്‍മുട്ടില്‍ വേദന അനുഭവപ്പെടുന്നത്.
പ്രാരംഭഘട്ടത്തിൽ
പ്രാരംഭഘട്ടത്തിലുള്ള തേയ്മാനം ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാവുന്നതാണ്. കാല്‍മുട്ടുകള്‍ക്കായുള്ള പ്രത്യേക വ്യായാമങ്ങള്‍ പരിശീലിച്ച് പേശികളുടെ ബലം കൂട്ടുന്നതാണ് ഇതിനായുള്ള ശാസ്ത്രീയ മാര്‍ഗം.
സർജറി
കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ എന്താണു ചെയ്യുന്നത് എന്ന സംശയം പൊതുവേ രോഗികള്‍ക്കുണ്ട്. മുട്ടുവേദന അകറ്റുകയും വളവ് നിവര്‍ത്തുകയും ചെയ്യുക എന്നതാണു കാല്‍മുട്ട് ശസ്ത്രക്രിയയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി എല്ലുകളുടെ അഗ്രഭാഗം അവശേഷിക്കുന്ന തരുണാസ്തിയോടുകൂടി മുറിച്ചുമാറ്റുന്നു.
പകരം ലോഹനിര്‍മിത ഇംപ്ലാന്റുുകള് ബോണ്‍ സിമന്റ് ഉപയോഗിച്ച് ഘടിപ്പിക്കുന്നു. ശേഷം അവയുടെ ഇടയില്‍ ചലനം സുഗമമാക്കാന്‍ മിനുസമേറിയതും എന്നാല്‍ കട്ടി കൂടിയതുമായ പോളി എത്തീലീന് പ്ലാസ്റ്റിക് ഘടിപ്പിക്കുന്നു.പേശികളുടെയും ലിഗമെന്റുകളുടെയും മുറുക്കം അയച്ചുവിടാന്‍ ആവശ്യമായ കാര്യങ്ങളും അതോടൊപ്പം ചെയ്യുന്നു. വളവു നിവര്‍ത്താന്‍ ആനുപാതികമായ അളവിലായിരിക്കും
ഇതു ചെയ്യുക.
സ്പൈനല്അനസ്തേഷ്യ
മുട്ട് തുറന്നുള്ള ശസ്ത്രക്രിയയിലൂടെയാണ് സന്ധി മാറ്റിവയ്ക്കുന്നത്. ഇതിനായി അരയ്ക്കു താഴെ മരവിപ്പിക്കുന്ന സ്പൈനല്‍ അനസ്തേഷ്യയാണു പൊതുവെ നല്‍കാറുള്ളത്.
സാധാരണഗതിയില്‍ അടുത്ത ദിവസം തന്നെ രോഗിക്ക് കാല് ഊന്നി നടക്കാവുന്നതാണ്. രണ്ടാഴ്ച കഴിഞ്ഞ് തുന്നലുകള്‍ എടുത്തതിനുശേഷം മുറിവിന്റെ ഭാഗം നനയ്ക്കാം.
(തുടരും)
- വിവരങ്ങൾക്കു കടപ്പാട്:
ഡോ. ഉണ്ണിക്കുട്ടൻ ഡി.
കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ, എസ്യുറ്റി
ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം