മങ്കൊമ്പ്: നെല്ലറയെന്നു പേരുകേട്ട കുട്ടനാട് ഇന്ന് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടുന്ന പ്രദേശമായി മാറിക്കഴിഞ്ഞു. ജലസമൃദ്ധിക്കു പേരുകേട്ട കുട്ടനാടിന് ശാപവും ഇതേ ജലം തന്നെയാണ്. ശുദ്ധജലത്തടാകങ്ങളും ആറുകളും അനുഗ്രഹമായിരുന്ന കുട്ടനാടിന് ഇവയാണ് ഇന്നു ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തുന്നതും.
ജലാശയങ്ങളിലെ ജലം മുഴുവന്‍ മലിനമായിരിക്കുന്നു. മാരകമായ പല രോഗങ്ങളും കുട്ടനാട്ടുകാര്‍ക്കു സമ്മാനിക്കുന്നത് മലിനജലവാഹിനികളായ ജലാശയങ്ങള്‍ തന്നെയാണ്. കൃഷിയാവശ്യത്തിനുള്ള മാരകമായ കീടനാശിനികള്‍, ഹൗസ്ബോട്ടുകള്‍ പോലെയുള്ള ടൂറിസയാനങ്ങള് വെള്ളത്തില്‍ കലര്‍ത്തുന്ന മാലിന്യങ്ങള്‍ ഇവയെല്ലാം കുട്ടനാടിന്റെ പരിസ്ഥിതിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
ഒരു കാലത്ത് കുട്ടനാടിന്റെ ജീവനാഡികളെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ചെറുതോടുകളുടെ നാശം കുട്ടനാടിന്റെ പരിസ്ഥിയെ തകിടം മറിച്ചു. റോഡ് സൗകര്യങ്ങള്‍ വന്നതോടെ യാത്രകള്‍ക്കും ചരക്കുനീക്കങ്ങള്‍ക്കും കുട്ടനാട്ടുകാര്‍ ആശ്രയിച്ചിരുന്ന തോടുകള്‍ വിസ്മൃതിയിലായി. തോടുകള്‍ പലതും നികത്തി റോഡുകളാക്കിയപ്പോള് നാട്ടുകാര്‍ക്കും നഷ്ടങ്ങളൊന്നുമുണ്ടായില്ല.
ഗതാഗത പ്രാധാന്യം കുറഞ്ഞതോടെ വീടിനു സമീപത്തുകൂടി ഒഴുകിയിരുന്ന ചെറുതോടുകള്‍ പലതും നികത്തി, സമീപത്തെ പുരയിടങ്ങളുടെ മതില്‍ക്കെട്ടിനുള്ളിലായി. ആദ്യകാലങ്ങളില്‍ എത്രശക്തമായ മഴയുണ്ടായാലും കുട്ടനാട്ടിലെ പുരയിടങ്ങളില്‍ വെള്ളം കെട്ടിക്കിടന്നിരുന്നില്ല. അതിനാല്‍ ജനങ്ങളും ഹാപ്പി.
എന്നാല്‍, കാലം മാറിയതോടെ കാര്യങ്ങള്‍ കീഴ്്മേല്‍ മറിഞ്ഞു. തോടുകള്‍ കരഭൂമിയായതോടെ പുരയിടങ്ങളും മലകള്‍ക്കിടയിലെ നാട്ടുവഴികളും മാസങ്ങളോളം സ്ഥിരം വെള്ളക്കെട്ടിലായി. റോഡ് ഗതാഗതത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ഉയരവും വീതിയും കുറഞ്ഞ കലുങ്കുകളും കുട്ടനാടിന്റെ പരിസ്ഥിതിക്കു ദോഷകരമായി. വാഹനഗതാഗതത്തിനു മാത്രമല്ല, നീരൊഴുക്കിനും ഇവ തടസമായി.
തോടുകളില്‍ നിറഞ്ഞുവളരുന്ന പോളയും കടകലും തോടുകളുടെ നാശത്തിനു വഴിയൊരുക്കുന്നു. പണ്ട് ജലഗതാഗതത്തിനു ഉപയോഗിച്ചിരുന്ന പല തോടുകളും വര്‍ഷങ്ങളായി പോളയും കടകലും നിറഞ്ഞുകിടക്കുകയാണ്. നീരൊഴുക്കു തടസപ്പെട്ടതോടെ ചെറിയ പ്രളയത്തില്‍ പോലും കോടികള്‍ മുടക്കി ഉയര്‍ത്തിനിര്‍മിച്ച റോഡുകള്‍ പോലും വെള്ളത്തിനടിയിലായി.
വെള്ളംകൊണ്ടു പൊറുതിമുട്ടുമ്പോഴും കുടിക്കാനൊരു തുള്ളി ശുദ്ധജലം കിട്ടാനില്ലാത്തത് കുട്ടനാട്ടുകാരെ വിഷമിപ്പിക്കുന്നു. പണ്ടുകാലത്തു പൊതുജലാശയങ്ങളിലെ വെള്ളം കുടിച്ച് ആരോഗ്യവാന്മാരായിരുന്ന ഭൂരിഭാഗം കുട്ടനാട്ടുകാരും ഇന്നു കുടിവെള്ളം വിലയ്്കു വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലെത്തി. റോഡ് സൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ കഴിയുന്ന കുടുംബങ്ങളാകട്ടെ പഴയതുപോലെ ഇന്നും മലിനജലം കുടിച്ചു രോഗികളായി മാറുന്നു.
കുടിവെള്ളം, ആശുപത്രി സൗകര്യങ്ങള്‍ എന്നിവയുടെ അഭാവം, അടിക്കടിയുണ്ടാകുന്ന വലിയ വെള്ളപ്പൊക്കങ്ങള്‍ ഇവയെല്ലാം കുട്ടനാട്ടുകാരെ പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിനു കുടുംബങ്ങളാണ് സമീപ ജില്ലകളിലേക്കടക്കം കുടിയേറിയത്.
ആളൊഴിഞ്ഞ പുരയിടങ്ങള്‍ വര്‍ധിച്ചതോടെ വിഷപ്പാമ്പുകള്‍ക്കു താവളങ്ങളേറി. കുട്ടനാട്ടിലിന്നു ഏറ്റവുമധികമായി കാണപ്പെടുന്ന ജീവികളിലൊന്നാണ് കീരി. ഇവയും കുട്ടനാടിന്റെ പരിസ്ഥിതിക്കു ദോഷകരമാകുന്നുണ്ട്.കുട്ടനാട്ടില്‍ ഏറെ കണ്ടുവന്നിരുന്ന ഒരു ജീവിയാണ് ആമകള്‍. ഇവ വംശനാശ ഭീഷണി നേരിടുകയാണ്. കരയിലാണ് ആമകള്‍ മുട്ടയിടുന്നത്.
കീരികള്‍ ഇവ തേടിപ്പിടിച്ചു ഭക്ഷണമാക്കുന്നത് ആമകളുടെ വംശവര്ധനവിനു ഭീഷിയാകുന്നുണ്ട്. കര്‍ഷകന്റെ മിത്രമായ തവളയടക്കമുള്ള പല ജീവികളെയും ഇവ ഭക്ഷണമാക്കുന്നു.പണ്ടുകാലത്തു സുലഭമായിരുന്ന പല മത്സ്യങ്ങളും ഇന്നു കുട്ടനാട്ടില്‍നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. ജലമലിനീകരണവും ഓരുവെള്ളത്തിന്റെ അഭാവവും മൂലം പ്രജനനത്തിനുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളുമാണ് ഇതിനു കാരണമാകുന്നതെന്നാണ് വിദഗ്ധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.