തൊടുപുഴ: ദേശീയപാത അഥോറിറ്റിയുടെ നിർമാണപ്രവർത്തനങ്ങളിലെ അപാകതയുടെ ഫലമായി അടിമാലിയിൽ മലയിടിഞ്ഞ് ഒരാൾ മരിച്ച സംഭവത്തിൽ അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് വിദഗ്ധ സംഘം സമഗ്രാന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ, ജില്ലാ ജിയോളജിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ, ഹസാർഡ് അനലിസ്റ്റ്, സോയിൽ കണ്സർവേഷൻ ഓഫീസർ, ഭൂജലവകുപ്പ് ജില്ലാ ഓഫീസർ, തഹസിൽദാർ എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തെ ജില്ലാ കളക്ടർ അന്വേഷണത്തിനായി നിയോഗിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
ഇവർ ദേശീയപാത അഥോറിറ്റി പ്രോജക്ട് ഡയറക്ടർക്ക് മുൻകൂർ നോട്ടീസ് നൽകിയശേഷം അദ്ദേഹത്തെയും ഉൾപ്പെടുത്തി അപകടമുണ്ടായ സ്ഥലവും അപകടഭീഷണിയുള്ള സ്ഥലങ്ങളും സന്ദർശിക്കണം.
പിഴവ്: നിജസ്ഥിതി പഠിക്കണം
ദേശീയപാത അഥോറിറ്റിയുടെ നിർമാണപ്രവർത്തനങ്ങളിൽ പിഴവുണ്ടായെന്ന ആരോപണത്തിന്റെ നിജസ്ഥിതി മനസിലാക്കണം. ആവശ്യമായ തുടർനടപടികൾ സ്വീകരിച്ച് അപകടം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നും ജസ്റ്റീസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
ആശ്വാസധനം
ദുരന്തത്തിൽ മരിച്ചയാളുടെ കുടുംബത്തിന് ആശ്വാസധനം നൽകുന്നത് ജില്ലാ കളക്ടർ പരിശോധിക്കണം. അപകടത്തിൽ പരിക്കേറ്റവർക്കും ധനസഹായം നൽകാനുള്ള സാധ്യത പരിശോധിക്കണം. ദുരന്തനിവാരണനിധിയിൽനിന്ന് സഹായം അനുവദിക്കുന്നത് പരിഗണിക്കണം. ഇല്ലെങ്കിൽ ദേശീയപാതാ അഥോറിറ്റി ഓഫ് ഇന്ത്യയിൽനിന്ന് ധനസഹായം ലഭിക്കാനുള്ള സാധ്യതയും പരിശോധിക്കണം. അപകടമേഖലയിലുള്ള ജനങ്ങളെ പൂർണമായി പുനരധിവസിപ്പിക്കണം.
ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട്
വിദഗ്ധ സംഘം സമർപ്പിക്കുന്ന ശിപാർശയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തയാറാക്കി ഒരു മാസത്തിനുള്ളിൽ കമ്മീഷനിൽ സമർപ്പിക്കണം. വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടും ഇതിനൊപ്പം ഹാജരാക്കണം. എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണം.
ദുരന്തനിവാരണ ചുമതലയുള്ള ഡപ്യൂട്ടി കളക്ടർ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ, എൻഎച്ച്എഐ പ്രോജക്്ട്്് ഡയറക്ടർ എന്നിവർ ഡിസംബറിൽ തൊടുപുഴ റസ്റ്റ് ഹൗസിൽ നടത്തുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ ആവശ്യപ്പെട്ടു.

