തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്നുകേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ.
ഷീലയുടെ മരുമകളുടെ സഹോദരിയാണു ലിവിയ. ദുബായിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവർ പിടിയിലായത്. ലിവിയയെ പിടികൂടാൻ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്നു ലിവിയ.
ഷീലയുടെ ഇറ്റലിയാത്ര മുടക്കാനായി ലഹരിക്കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ ദുബായിലേക്കു കടന്നു. ലിവിയയെ ഇന്ന് കേരളത്തിൽ എത്തിക്കുമെന്നു പോലീസ് അറിയിച്ചു.
2023 മാർച്ച് 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽനിന്ന് എൽഎസ്ഡി സ്റ്റാന്പുകളെന്നു സംശയിക്കുന്ന വസ്തുക്കൾ എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവർ 72 ദിവസം ജയിലിലായിരുന്നു.
എന്നാൽ, രാസപരിശോധനയിൽ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
ഷീല സണ്ണിയും മരുമകളുമായി കുടുംബതർക്കമുണ്ടായിരുന്നു. ഷീലയെ കുടുക്കാൻ ലിവിയയുടെ സുഹൃത്തായ നാരായണദാസിനെ ഉപയോഗിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. മുഖ്യപ്രതി തൃപ്പൂണിത്തുറ എരൂർ സ്വദേശി എം.എൻ. നാരായണദാസിനെ ബംഗളൂരുവിൽനിന്ന് നേരത്തെ പിടികൂടിയിരുന്നു.
ഷീലയെ കുടുക്കാനുപയോഗിച്ച വ്യാജ ലഹരി സ്റ്റാംപ് വാങ്ങിയതും അത് ഷീലയുടെ സ്കൂട്ടറിൽ വച്ചതും ലിവിയയാണെന്ന് നാരായണദാസ് മൊഴി നൽകിയിട്ടുണ്ട്.