കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനിടെ ലോണ്‍ ആപ്പ് തട്ടിപ്പില്‍ നഷ്ടമായത് 17.21 കോടി രൂപ. ചെറിയ തുക വായ്പ നല്‍കിയശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള തട്ടിപ്പുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറെ നടപടിക്രമങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ പലരും ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം വായ്പയെടുക്കും. പിന്നീടാണ് തട്ടിപ്പുസംഘം ഭീഷണി മുഴക്കുന്നത്.
ആറു മാസത്തിനിടെ സൈബര്‍ ക്രൈം ഓപ്പറേഷന്‍സ് വിഭാഗത്തില്‍ ലോണ്‍ ആപ്പ് തട്ടിപ്പ് സംബന്ധിച്ച് 3,764 പരാതികളാണ് ലഭിച്ചത്. കൂടുതല്‍ പരാതികള്‍ മലപ്പുറം ജില്ലയില്‍നിന്നാണ്. ഇവിടെനിന്നു ലഭിച്ച 355 പരാതികളിലായി 1.80 കോടി രൂപയാണ് നഷ്ടമായത്. 306 പരാതികളുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. ആറു മാസത്തിനിടെ 1.83 കോടി രൂപയാണ് ഇവിടെ നഷ്ടമായത്. എറണാകുളം റൂറലില്‍നിന്ന് 303 പരാതികളാണ് ലഭിച്ചത്. നഷ്ടമായത് 1.19 കോടി രൂപയും.
ചോര്‍ത്തുന്നത് സ്വകാര്യ വിവരങ്ങളും
ഇത്തരം ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുന്നതോടെ മൊബൈല്‍ ഫോണിലുള്ള സ്ക്രീന്‍ വ്യു, എസ്എംഎസ്, ഗാലറി, ഫോട്ടോസ്, കോണ്ടാക്ടുകൾ തുടങ്ങിയവ ഓട്ടോമാറ്റിക്കായി തട്ടിപ്പുസംഘത്തിന്റെ കൈകളിലെത്തും. ലോണ്‍ തിരിച്ചടയ്ക്കാന്‍ വൈകിയാല്‍ സംഘം അപകീര്‍ത്തിപ്പെടുത്തലും ഭീഷണിപ്പെടുത്തലും ആരംഭിക്കും.
മൊബൈലില്‍നിന്ന് എടുത്ത ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങും. വന്‍ ലോണിനുവേണ്ടി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവരെ ലോണ്‍ നല്കിയില്ലെങ്കിലും തട്ടിപ്പുസംഘം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കും. ഇരകളില്‍ ഏറെയും വീട്ടമ്മമാരായിരിക്കും. ഇത്തരത്തില്‍ ലോണ്‍ ആപ്പ് സംഘത്തിന്റെ ചതിക്കുഴിയില്‍പ്പെട്ട് ജീവന്‍തന്നെ വെടിയേണ്ടിവന്ന പല സംഭവങ്ങളും സംസ്ഥാനത്തു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിയമാനുസൃത മാര്‍ഗങ്ങളിലൂടെ മാത്രമേ ലോണ്‍ എടുക്കാവൂ എന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകളില്‍പ്പെട്ടാല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള പോര്‍ട്ടലിലും (http://www.cyber crime.gov.in), 1930 എന്ന സൈബര്‍ ഹെല്പ്പ്ലൈന് നമ്പറിലും പരാതിപ്പെടാം.
സീമ മോഹന്‍ലാല്‍