പയ്യന്നൂര്‍: എടാട്ട് പിഇഎസ് വിദ്യാലയത്തിന് സമീപത്തെ ദേശീയപാതയിലൂടെ നടന്നുപോകുകയായിരുന്ന വയോധികയുടെ താലിമാല പൊട്ടിച്ചെടുത്ത് സ്കൂട്ടറില്‍ രക്ഷപ്പെട്ട വിരുതനെ പോലീസ് പിടികൂടി. പാലക്കാട് മണ്ണാര്‍കാട് കൊട്ടോപ്പാടത്തെ പി.ജെ.സണ്ണിയെയാണ് (58) പയ്യന്നൂര്‍ പോലീസ് പിടികൂടിയത്.
ഈ മാസം ഏഴിന് രാവിലെ എട്ടോടെയാണ് പുറച്ചേരിയിലെ കുഞ്ഞിരാമന്റെ ഭാര്യ എം.വി. തങ്കമണിയുടെ (69) താലിമാല മോഷ്ടാവ് വലിച്ചുപൊട്ടിച്ചശേഷം കടന്നുകളഞ്ഞത്.എടാട്ട് കോളജ് സ്റ്റോപ്പില്‍ ബസിറങ്ങി ജോലി ചെയ്യുന്ന വനിതാ ഹോട്ടലിലേക്ക് നടന്നു പോകുന്നതിനിടയിലായിരുന്നു സംഭവം. തങ്കമണി ബഹളം വച്ച് പിറകെ ഓടിയെങ്കിലും യുവാവ് സ്കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു.
ഒന്നേമുക്കാല്‍ ലക്ഷത്തോളം വിലവരുന്ന താലിയുള്‍പ്പെടെയുള്ള രണ്ടര പവനോളം വരുന്ന മാലയാണ് അപഹരിക്കപ്പെട്ടതെന്ന തങ്കമണിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.നിരവധി നിരീക്ഷണ കാമറ ദൃശ്യങ്ങളും ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ വിംഗിന്റെ പരിശോധനാഫലവും കണക്കിലെടുത്തുള്ള പോലീസിന്റെ അന്വേഷണത്തിനിടയില്‍ പ്രതിയെ തിരിച്ചറിയുകയാരുന്നു.
പയ്യന്നൂര്‍ എസ്ഐ പി. യദുകൃഷ്ണന്റെ നേതൃത്വത്തില്‍ സീനിയര്‍ സിപിഒമാരായ പ്രമോദ്, അബ്ദുള്‍ ജബ്ബാര്‍, നൗഫല്‍ അഞ്ചില്ലത്ത് എന്നിവരടങ്ങുന്ന സംഘമാണ് നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ പാലക്കാട് ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഇതോടെ സമീപനാളുകളില്‍ പയ്യന്നൂർ മേഖലയിൽ നടന്ന രണ്ട് മാലപൊട്ടിക്കല്‍ കേസുകളിലെയും പ്രതികളും പിടിയിലായി.
ഈ മാസം ആറിന് രാവിലെ പതിനൊന്നരയോടെ കോളോത്ത് താമസിക്കുന്ന മായി ഹൗസില്‍ കാര്‍ത്ത്യായനിയുടെ (70) കഴുത്തിലെ മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറില്‍ കടന്നുകളഞ്ഞ കാസര്‍ഗോഡ് ചെന്നടുക്കത്തെ വാടക ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ ചാലക്കര ഹൗസില്‍ ഇബ്രാഹിം ഖലീലിനെയും(43) പോലീസ് പിടികൂടിയിരുന്നു.