കൊല്ലം: യാത്രക്കാരനിൽനിന്ന് എടിഎം കാർഡ് തട്ടിയെടുത്ത് എടിഎം കൗണ്ടറുകളിൽനിന്നു രണ്ടര ലക്ഷത്തോളം രൂപ ഓട്ടോ ഡ്രൈവർമാർ കവർന്നു. കൊല്ലം ജില്ലയിൽ പത്തനാപുരത്താണ് സംഭവം.
പത്തനാപുരം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരായ മഞ്ചള്ളൂർ കുഴിയിൽ വീട്ടിൽ അജികുമാർ (49), പാതിരിക്കൽ കമുകുംകോട്ട് കിഴക്കേക്കര വീട്ടിൽ പ്രഗീഷ് കുമാർ (39) എന്നിവർ സംഭവത്തിൽ അറസ്റ്റിലായി. ഇക്കഴിഞ്ഞ 11 മുതൽ സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി 12 എടിഎം കൗണ്ടറുകളിൽനിന്നും 25 തവണകളായി രണ്ടര ലക്ഷത്തോളം രൂപയാണ് ഇവർ പിൻവലിച്ചത്.
പത്തനാപുരം ആശുപത്രി ജങ്ഷനിൽ ഈട്ടിവിള പുരയിടത്തിൽ റംഷാദിന്റെ എടിഎം കാർഡ് തട്ടിയെടുത്താണ് ഇവർ പണം കവർന്നത്. രാത്രിയിൽ ഓട്ടം വിളിച്ച റംഷാദ് പണം എടുക്കാനായി ഓട്ടോ ഡ്രൈവർ അജി കുമാറിന്റെ പക്കൽ എടിഎം കാർഡും പിൻ നമ്പറും നൽക്കുകയായിരുന്നു.
പണം എടുത്തു നൽകിയ ശേഷം യാത്ര തുടരുന്നതിനിടെ അജികുമാറും സുഹൃത്തായ പ്രഗീഷ്കുമാറും ചേർന്ന് റംഷാദിനെ മർദിച്ച് എടിഎം കാർഡ് കൈക്കലാക്കി. തുടർന്ന് റംഷാദിനേ റോഡിലേക്ക് തള്ളിയിട്ട് വാഹനം ഓടിച്ചു പോവുകയായിരുന്നു.
റംഷാദ് വീട്ടിൽ വിവരം പറയുകയും ഇതനുസരിച്ച് റംഷാദിന്റെ ജ്യേഷ്ഠൻ റഷീദ് പത്തനാപുരം പൊലീസിൽ പരാതി നൽകുകയുമാണ് ഉണ്ടായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടി. സംഭവത്തെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.