തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇടുക്കി, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തീരപ്രദേശങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് നൂറില്‍ പരം ദുരിതാശ്വാസ ക്യാമ്പുകളിലായി 2,500 ല്‍ പരം ആളുകളെ മാറ്റി പാര്‍പ്പിച്ചു. എന്‍ഡിആര്‍എഫിന്റെ ഒന്‍പതു യൂണിറ്റ് മഴ കെടുതികളെ നേരിടാന്‍ എസ്ഡിആര്എഫിനോടൊപ്പം സജ്ജരായി രംഗത്തുണ്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. അംങ്കണവാടികള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഴക്കെടുതിയില്‍ ഇന്നലെ രണ്ട് പേര് മരിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദേശീയപാതകളിലും സംസ്ഥാന പാതകളിലും മരങ്ങള്‍ കടപുഴകി വീണതിനെത്തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, എറണാകുളം , കോഴിക്കോട്, വയനാട് , കണ്ണൂര്‍ ജില്ലകളില്‍ അഗ്നിരക്ഷാസേന ഇന്നലെ വൈകുന്നേരം മുതല്‍ റോഡുകളില്‍ വീണ മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള പ്രവൃത്തികള്‍ വിശ്രമമില്ലാതെ നടത്തുകയാണ്.മരം വീണതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ വൈദ്യുതി ബന്ധവും താറുമാറായി.
120 കോടിയില്‍പരം രൂപയുടെ നാശനഷ്ടമാണ് ഇന്നലെ മാത്രം സംഭവിച്ചതെന്നാണ് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കുന്നത്. സംസ്ഥാന വ്യാപകമായി ഹൈപവര്‍, ലോ പവര്‍ ഇലക്ട്രിക് പോസ്റ്റുകള്‍ ഉള്‍പ്പെടെ 25,000 ല്‍പരം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്. 60 ലക്ഷം വീടുകളിലെ വൈദ്യുതി ബന്ധം നിലച്ചിട്ടുണ്ട്. ഇന്നും നാളെയും കൊണ്ട് മാത്രമെ ലൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
റെയില്‍വേ ട്രാക്കുകളിലും മരം വീണതിനെത്തുടര്‍ന്ന് ട്രെയിന്‍ഗതാഗതം താറുമാറായിരിക്കുകയാണ്. കൊച്ചുവേളി, കഴക്കൂട്ടം, മുരുക്കുംപുഴ, കടയ്ക്കാവൂര്‍ മേഖലകളിലാണ് മരങ്ങള്‍ വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷം അഗ്നിരക്ഷാസേന മരങ്ങള്‍ മുറിച്ച് മാറ്റി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
ജനശതാബ്ദി ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകി. ഇന്ന് രാവിലെ തിരുവനന്തപുരത്തുനിന്നു യാത്ര തിരിക്കേണ്ടിയിരുന്ന ജനശതാബ്ദി എക്സ് പ്രസ് ഉള്‍പ്പെടെ മണിക്കൂറുകള്‍ വൈകിയാണ് ഓടി ത്തുടങ്ങിയത്.