തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. . പതിനൊന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കരമനയാര്‍ ഉള്‍പ്പെടെ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ജില്ലയിലെ വിവിധ തീരപ്രദേശങ്ങളില്‍ ശക്തമായ കടല്‍ത്തിരമാലകളും ഉയര്‍ന്നിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് മഴയും കാറ്റും ശക്തമായതിനെത്തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുകയും ദേശീയപാതകളിലെ ഉള്‍പ്പെടെ റോഡുകളില്‍ ഗതാഗതം തടസപ്പെട്ടിരുന്നു.
തിരുവനന്തപുരത്തെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറി
തിരുവനന്തപുരം: ഇന്നലെ രാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ തിരുവനന്തപുരം നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മരങ്ങള്‍ ഒടിഞ്ഞ് വൈദ്യുതി ലൈനുകളില്‍ വീണതിനെ തുടര്‍ന്ന് നഗരത്തിലെയും കഴക്കൂട്ടം, മംഗലപുരം, ആറ്റിങ്ങല്‍, കാട്ടാക്കട, നെടുമങ്ങാട് പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സപ്പെട്ടു.
ഇന്നലെ രാത്രി മുതല്‍ കെഎസ്ഇബി, ഫയര്‍ഫോഴ്സ് അധികൃതര്‍ നടത്തിയ പരിശ്രമത്തെ തുടര്‍ന്ന് ഇന്ന് രാവിലെയോടെ ചില സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇപ്പോഴും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല.