കോട്ടയം: കായ് കൊഴിച്ചില്‍ മൂലം റമ്പുട്ടാന് കര്‍ഷകര്‍ പ്രതിസന്ധിയിലായി. വിളവെടുപ്പ് അടുത്തസമയത്ത് നേരം തെറ്റിയെത്തിയ മഴയാണു കായ്കള്‍ വ്യാപകമായി കൊഴിയാന്‍ തുടങ്ങിയത്. കനത്ത വേനല്‍ മഴയ്ക്കു പിന്നാലെ മേയ് മാസം അവസാന ആഴ്ചയില്‍ പെയ്ത ശക്തമായ കാലവര്‍ഷവുമാണ് കായകള്‍ പൊഴിയാന്‍ കാരണമായത്. വളര്‍ച്ചാഘട്ടത്തിലെ പ്രധാന പ്രശ്നമാണ് കായ് പൊഴിച്ചില്‍.
ഡിസംബര്‍-ജനുവരി മാസത്തില്‍ തളിര്‍ത്ത് ഫെബ്രുവരി മാസത്തോടെ പൂവിട്ട റമ്പുട്ടാന്റെ വിളവെടുപ്പ് ജൂണ്‍ അവസാനത്തോടെയാണ് ആരംഭിക്കുന്നത്. വിളവെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കവേയാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കി മൂപ്പെത്താത്ത കായ്കള്‍ പൊഴിയുന്നത്.
കായ്കള്‍ പൊഴിഞ്ഞതോടെ തമിഴ്നാട്ടില്‍നിന്നുള്ള മൊത്തക്കച്ചവടക്കാരില്‍നിന്ന് അഡ്വാന്‍സ് വാങ്ങിയ കര്‍ഷകര്‍ ദുരിതത്തിലായി. മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി ഇത്തവണ നല്ല കായ്ഫലമാണുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. കിലോ ഗ്രാമിനു 150 രൂപ വിലയ്ക്കാണ് പലരും കച്ചവടം ഉറപ്പിച്ചത്. കായ്കള്‍ പൊഴിഞ്ഞു തുടങ്ങിയതോടെ വാങ്ങിയ തുക തിരിച്ചു നല്‍കേണ്ട ഗതികേടിലാണ് കര്‍ഷകര്‍.
കായ്പൊഴിച്ചിലിനു കൂടുതല്‍ പഠനം നടത്തേണ്ടതായി വരുമെന്നാണ് കൃഷി വകുപ്പ് പറയുന്നത്. ശക്തമായ മഴ മണ്ണിന്റെ അമ്ലക്ഷാര നിലയില്‍ കുറവുണ്ടാക്കുന്നതു വഴി അവശ്യമൂലകങ്ങള്‍ ആഗിരണം ചെയ്യാനുള്ള ശേഷി കുറഞ്ഞതാണ് കായ്കള്‍ പൊഴിയാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. നല്ല രീതിയില്‍ പരിപാലിക്കുന്ന അഞ്ചു വര്‍ഷം പ്രായമായ ഒരു മരത്തില്‍നിന്ന് 20-30 കിലോ പഴവും 12 വര്‍ഷം പ്രായമായ മരത്തില്‍നിന്ന് 200 കിലോ പഴം വരെയും ലഭിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.
മണ്ണിന്റെ അമ്ലക്ഷാര നില നിയന്ത്രണത്തിനായി ഡോളോമൈറ്റ് പ്രയോഗം, സന്തുലിത പോഷക നിയന്ത്രണം, പ്രതിരോധ കുമിള്‍ നാശിനി സ്പ്രേ എന്നിവയിലൂടെ ഒരു പരിധി വരെ കായ് പൊഴിച്ചില്‍ തടയാമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. മഴക്കാലത്ത് സ്പ്രേയിംഗ് സാധ്യമല്ലെങ്കില്‍ കുമിള്‍ നാശിനികള്‍ തടത്തില്‍ ഒഴിച്ചുകൊടുക്കാം.
ജില്ലയുടെ കിഴക്കന്‍ മേഖലയായ മുണ്ടക്കയം, എരുമേലി, പൂഞ്ഞാര്‍, തീക്കോയി എന്നിവിടങ്ങളിലും ഈരാറ്റുപേട്ട, പാറത്തോട്, പിണ്ണാക്കനാട്, തിടനാട്, എലിക്കുളം, മല്ലികശേരി, വിളക്കുമാടം തുടങ്ങിയ പ്രദേശങ്ങളില്‍ ഏക്കറുകണക്കിനു റമ്പുട്ടാന് തോട്ടങ്ങളാണുള്ളത്. വിളവെടുപ്പ് അടുത്തതോടെ അണ്ണാനും വവ്വാലും മറ്റും പഴങ്ങള്‍ തിന്നാതിരിക്കാന്‍ നെറ്റ് വല വിരിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍.