ഐടി തലസ്ഥാനമെന്നറിയപ്പെടുന്ന ബംഗളൂരുവിൽ രാജ്യത്താദ്യമായി പാൽവിതരണം ജൈവ പായ്ക്കറ്റുകളിൽ. പ്ലാസ്റ്റിക് കവറുകൾക്കു പകരം ജൈവ പായ്ക്കറ്റുകളിൽ പാൽ ലഭ്യമാക്കുകയാണ് ബംഗളൂരു മിൽക്ക് യൂണിയൻ ലിമിറ്റഡ് (ബമുൽ). മണ്ണിൽ അലിഞ്ഞുചേരുന്ന പായ്ക്കറ്റുകളിലാണ് പാൽ വിതരണം.
ആറുമാസത്തിനകം പായ്ക്കറ്റുകൾ മണ്ണിൽ അലിഞ്ഞുചേരുന്നതിനാൽ പ്ലാസ്റ്റിക് പോലെ പരിസ്ഥിതിക്ക് ഇത് നാശമുണ്ടാക്കുന്നില്ല. നിർമാണച്ചെലവ് കൂടുതലാണെങ്കിലും പ്രകൃതി-പരിസ്ഥിതി സൗഹാർദമായതിനാലാണ് ജൈവ പായ്ക്കറ്റിലേക്കു കന്പനി മാറിയത്. കാഴ്ചയിൽ പ്ലാസ്റ്റിക് കവർപോലെത്തന്നെയാണ് ജൈവപായ്ക്കറ്റും.
ചോളപ്പശയാണ് ഇതിന്റെ നിർമാണത്തിനാവശ്യമായ പ്രധാന അസംസ്കൃതവസ്തു. പരീക്ഷണാർഥം തുടങ്ങിയ പദ്ധതി വൈകാതെ പൂർണതോതിൽ നടപ്പാക്കുമെന്നു ബമുൽ അധികൃതർ അറിയിച്ചു. ജൈവ പായ്ക്കറ്റുകളിലെ പാൽ വിതരണത്തിനു നാട്ടുകാർക്കിടയിൽ വൻ സ്വീകാര്യതയാണു ലഭിക്കുന്നത്. ബംഗളൂരു നഗരത്തിൽ പ്രതിദിനം 14 ലക്ഷം ലിറ്റർ പാലാണ് ബമുൽ വിൽക്കുന്നത്. ഇതിനായി 25 ലക്ഷത്തിലേറെ പായ്ക്കറ്റുകൾ ആവശ്യമാണ്.