കുഞ്ഞുങ്ങളുടെ ചിലസമയത്തെ പെരുമാറ്റം കണ്ടു നിൽക്കുന്നവരെപ്പോലും ടെൻഷനിൽ ആക്കും. കുട്ടികളെ നോക്കുന്ന കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. എന്ത് എപ്പോൾ ചെയ്യുമെന്ന് പ്രവചിക്കാൻ പോലും സാധിക്കില്ല. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ വലിയ വാർത്തായാകുന്നത്.
വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിയെ കാണാനില്ലെന്ന വാർത്തയായിരുന്നു ഇന്ന് ഉച്ച മുതൽ എല്ലാവരുടേയും ചർച്ച. ഒരു നാടു മുഴുവൻ ഈ കുഞ്ഞിക്കുറുന്പിക്കായി തെരച്ചിൽ ആരംഭിച്ചു. പോലീസെത്തി ചാനലുകാരെത്തി പത്രക്കാരും രാഷ്ട്രീയക്കാരു വരെ കുട്ടിക്കുരുന്നിന്റെ വീട്ടിലെത്തി. കുഞ്ഞിനെ കാണാതെ ആർത്തു കരയും അമ്മയും വല്യമ്മയും ഒരു തലയ്ക്കൽ മറുതലയ്ക്കലാകട്ടെ പൊന്നോമനയെ തേടി ഓരോ മുക്കും മൂലയും തിരയുന്ന അച്ഛൻ. നാട്ടുകാരും പോലീസുമെല്ലാം നാടു മുഴുവൻ മൂന്ന് വയസുകാരിക്കായി തെരച്ചിൽ തുടങ്ങി.
ഇനിയാണ് കാര്യത്തിലെ ട്വിസ്റ്റ്. പുറത്തെ ബഹളവും ഒച്ചപ്പാടുമെല്ലാം കാരണം വീട്ടിലെ ഒരു മുറിയിൽ തുണികൾ കൂട്ടിയിട്ടിരിക്കുന്നതിനിടയിൽ നിന്നും ഉറക്കം നഷ്ടപ്പെട്ട പരിഭവത്തോടെ പാദസരം കിലുക്കി ദാ വരുന്നു കുട്ടിക്കുറുന്പി. എന്താപ്പോ ഇവിടെ ഉണ്ടായെ എന്ന ഭാവത്തിൽ അമ്മയെ നോക്കി കുഞ്ഞരിപ്പല്ലു കാട്ടി ചിരിച്ചപ്പോൾ ചുറ്റും കൂടി നിന്നവരെല്ലാം ആശ്വാസത്താൽ നെടുവീർപ്പെട്ടു.
വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് മൂന്ന് വയസുകാരിയെ കാണാതായത്. പോലീസും നാട്ടുകാരും അന്വേഷണം ആരംഭിച്ചു. സിസിടിവി അടക്കം പൊലീസ് പരിശോധിക്കുന്നതിനിടയിലാണ് കുഞ്ഞുവാവയുടെ മാസ് എൻട്രി.