കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സംസ്ഥാന സർക്കാരിനും തിരിച്ചടി. ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ് നിയമവിധേയമാക്കിയ നടപടികളിൽ വീഴ്ചയുണ്ടായി എന്നു ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാനും സർക്കാരിന് നിർദേശം നൽകി.
മോഹൻലാലിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നൽകിയ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. 2015ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി. സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
വിജ്ഞാപനം ചെയ്യാതെ ഉത്തരവ് മാത്രമായി ഇറക്കിയാൽ നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ മോഹൻലാലിന്റെ അപ്പീൽ ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല.
2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍ നിന്ന് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇവ പിടിച്ചെടുക്കുന്ന സമയത്ത് മോഹൻലാലിന് ഇത് കൈവശം വെക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല.
പിന്നീട് സര്‍ക്കാര്‍ മോഹൻലാലിന്റെ അപേക്ഷ പരിഗണിച്ച് പ്രത്യേക ഉത്തരവിലൂടെ ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം താരത്തിന് പതിച്ചുനൽകുകയും കേസ് പിൻവലിക്കുകയും ചെയ്തിരുന്നു. നേരത്തെ ഉത്തരവ് റദ്ദാക്കിയ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി, മോഹൻലാൽ വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരായ അപ്പീലിലാണ് ജസ്റ്റീസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
എന്നാൽ, 2015 ൽ കൈവശ സര്‍ട്ടിഫിക്കറ്റ് നൽകുമ്പോള് ഗസറ്റിൽ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചില്ല എന്നാണ് സര്‍ക്കാരിന്റെ പിഴവായി ഇപ്പോള്‍ കോടതി കണ്ടെത്തിയിരിക്കുന്നത്.

