പത്തനംതിട്ട: നവജാതശിശുവിനെ കൊലപ്പെടുത്തി പറന്പിൽ തള്ളിയതെന്നു സൂചന, മാതാവ് പോലീസ് നിരീക്ഷണത്തില്‍. മെഴുവേലി ആലക്കോട് കനാലിനു സമീപമുള്ള പറമ്പില്‍ ഇന്നലെ ഉച്ചയോടെയാണ് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടത്. ചികില്‍സ തേടി ചെങ്ങന്നൂര്‍ ഉഷാ നഴ്സിംഗ് ഹോമില്‍ ചെന്ന അവിവാഹിതയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ഇലവുംതിട്ട പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു മൂന്നുദിവസത്തെ പഴക്കമെങ്കിലുമുണ്ട്.
ഇരുപത്തൊന്നു വയസുകാരി വീട്ടില്‍ പ്രസവിച്ച കുഞ്ഞിനെ കൊന്നുതള്ളിയതാണെന്ന നിഗമനത്തിലാണു പോലീസ്. വീട്ടില്‍ പ്രസവിച്ചതിന്റെ അസ്വസ്ഥത കാരണം യുവതി ആദ്യം കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. യുവതി പ്രസവിച്ചതാണെന്ന് മനസിലാക്കിയ ആശുപത്രി അധികൃതര്‍ ഇവിടെ പ്രവേശിപ്പിക്കാതെ പറഞ്ഞുവിട്ടു. തുടര്‍ന്നാണ് ചെങ്ങന്നൂര്‍ അങ്ങാടിക്കലിലുള്ള ഉഷ നഴ്സിംഗ് ഹോമില്‍ എത്തിയത്.
പ്രസവലക്ഷണങ്ങള്‍ കണ്ടതോടെ കുഞ്ഞ് എവിടെയെന്നു ഡോക്ടര്‍ തിരക്കി, യുവതി വ്യക്തമായ മറുപടി നല്‍കാതെ വന്നപ്പോള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ഇലവുംതിട്ട പോലീസ് നടത്തിയ തെരച്ചിലില്‍ തൊട്ടടുത്ത പറമ്പില്‍ പുല്ലിനിടയില്‍ നിന്ന് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ വിനോദ് കൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇവര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കിലേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.