അമ്പലപ്പുഴ: നീലത്തിമിംഗലത്തിന്റെ ജഡമടിയുന്നത് തുടർക്കഥയാകുന്നു. മത്സ്യത്തൊഴിലാളികളും തീരവാസികളും ആശങ്കയുടെ മുൾമുനയിൽ. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് കപ്പലപകടങ്ങളുണ്ടായതിനു തൊട്ടു പിന്നാലെയാണ് തീരദേശത്ത് ആശങ്കയൊരുക്കി നീലത്തിമിംഗലങ്ങളുടെ ജഡമടിഞ്ഞത്.
കപ്പലിടിച്ചും അപകടങ്ങളിൽപ്പെട്ട കപ്പലുകളിൽ നിന്നുള്ള രാസമാലിന്യവുമാണ് നീലത്തിമിംഗലങ്ങൾ ചാകാൻ കാരണമാകുന്നത്. ശനിയാഴ്ച പുറക്കാട് പുന്തലയിലടിഞ്ഞ നീലത്തിമിംഗലം പുർണമായും അഴുകിയ നിലയിലായിരുന്നു.ഇത് കപ്പലിടിച്ച് ചത്തതാണെന്ന സൂചനയാണുള്ളത്. തൊട്ടുപിന്നാലെ പുറക്കാട് പഴയങ്ങാടിയിലടിഞ്ഞ തിമിംഗലത്തിന്റെ ജഡത്തിന് അധികം പഴക്കമില്ല. അധികം അഴുകാത്ത ഈ തിമിംഗലം കപ്പലിൽ നിന്നുള്ള രാസമാലിന്യത്തെത്തുടർന്ന് ചത്തതാണെന്ന സൂചനയാണുള്ളത്.
ഇതിന്റെ പോസ്റ്റ് മോർട്ടം കഴിഞ്ഞാൽ മാത്രമേ യഥാർഥ മരണ കാരണമറിയാൻ കഴിയൂ. നീലത്തിമിംഗലങ്ങളുടെ ജഡമടിയുന്നത് കൂടാതെ കണ്ടെയ്നറുകളും ടാങ്കറുകളും തീരത്തടിയുന്നതും തീരവാസികളെയും മത്സ്യത്തൊഴിലാളികളെയും ഭീതിയിലാക്കിയിട്ടുണ്ട്. മത്സ്യ ബന്ധനത്തിനെയും ഇവ ബാധിക്കുമെന്നാണ് ആശങ്ക. കപ്പലപകടത്തെത്തുടർന്ന് മത്സ്യം കഴിക്കുന്നതിനെക്കുറിച്ച് അനാവശ്യ പ്രചാരണം ഉയർന്നിരുന്നു.തുടർന്ന് തിമിംഗലങ്ങളുടെ ജഡമടിയുന്നതും തുടർക്കഥയായതോടെ മത്സ്യ ബന്ധനത്തെയും മത്സ്യ വിപണനത്തെയും അതു ബാധിക്കുമെന്നാണു കരുതുന്നത്.