കോഴിക്കോട്: മലപ്പുറം ജില്ലയിലെ തിരൂരില്‍ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കേസിൽ അഞ്ചുപേരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ വിൽപന നടത്തിയ ഇടനിലക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവര്‍ നേരത്തെ ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നാണ് അന്വേഷണം. പിഞ്ചുകുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്കാണു വിൽപന നടത്തിയത്. കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും തമിഴ്നാട് സേലം സ്വദേശികളാണ്. കുഞ്ഞിനെ തിരൂർ പോലീസ് ശിശുപരിപാലന കേന്ദ്രത്തിലേക്കു മാറ്റി.
കുഞ്ഞിന്റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ വാങ്ങിയ ആദിലക്ഷ്മി, ഇടനിലക്കാരായ ശെന്തിൽ കുമാർ, പ്രേമലത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കീർത്തനയുടെ ആദ്യ ഭർത്താവിലെ കുഞ്ഞാണിത്. വളർത്തുക എന്ന ലക്ഷ്യത്തോടെയാണു കുഞ്ഞിനെ വാങ്ങിയതെന്നു പിടിയിലായ യുവതി പോലീസിനോടു വെളിപ്പെടുത്തി.
അമ്മയും രണ്ടാനച്ഛനും ചേർന്നാണ് ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റത്. കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ യുവതിക്കാണ് ഇവർ കുഞ്ഞിനെ കൈമാറിയയത്. ആദ്യം മൂന്ന് ലക്ഷം രൂപയാണ് ദന്പതിമാർ ആവശ്യപ്പെട്ടത്. പിന്നീട് ഒന്നരലക്ഷം രൂപയ്ക്ക് കരാറുറപ്പിച്ച് കുഞ്ഞിനെ കൈമാറുകയായിരുന്നു. സേലം സ്വദേശികളായ ഇവർ തിരൂർ കോട്ട് സ്കൂളിനു പിറകുവശത്തുള്ള വാടകവീട്ടിലാണു താമസം. കുഞ്ഞിനെ കാണാത്തതിനെത്തുടർന്നു സംശയം തോന്നിയ അയൽക്കാരാണ് പോലീസിൽ പരാതി നൽകിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാകുകയായിരുന്നു.