കോഴിക്കോട്: രാഷ്ട്രീയ കേരളം മുഴുവന്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലേക്ക് ചുരുങ്ങിയതിനിടെ, പ്രചരണം ശക്തമാക്കി മുന്നണികള്‍. ‘മലപ്പുറം’ ആയുധമാക്കി വോട്ട് പെട്ടിയിലാക്കാനുള്ള നീക്കമാണ് യുഡിഎഫും എല്‍ഡിഎഫും നടത്തുന്നത്.
മുഖ്യമ്രന്തി പിണറായി വിജയന് മുന്‍പ് മലപ്പുറം ജില്ലയുമായി ബന്ധപ്പെടുത്തി നടത്തിയ ചില പരാമര്‍ശങ്ങളടക്കം യുഡിഎഫ് പ്രചരണ വിഷയമാക്കുമ്പോള്‍ മലപ്പുറം ജില്ലാ രൂപീകരണത്തെ ചില യുഡിഎഫ് നേതാക്കള്‍ എതിര്‍ത്തിരുന്നുവെന്നത് പ്രചരണ വിഷയമാക്കി തിരിച്ചടിക്കുകയാണ് എല്‍ഡിഎഫ്.
നിലമ്പൂരിലെ ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നുവെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് ആരോപിച്ചത്. മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത് എ. വിജയരാഘവനാണെന്ന വി.ഡി. സതീശന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു വിജയരാഘവന്. മുനയെടിഞ്ഞ പ്രസ്താവനകളാണ് പ്രതിപക്ഷ നേതാവ് വീണ്ടുമെടുത്ത് പ്രയോഗിക്കുന്നത്.
മലപ്പുറം ജില്ലയെ പറ്റി വി.ഡി. സതീശന് ഒന്നും അറിയില്ല. ജില്ലാ രൂപീകരണത്തെ എതിര്‍ത്ത് സമരം നയിച്ചത് ആര്യാടന് മുഹമ്മദ് ഉള്‍പ്പെടെയുള്ളവരായിരുന്നു. ജാതിമത ഭേദമന്യേ നാടിന്റെ വികസനത്തിനാണ് ഇ.എം.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മലപ്പുറം ജില്ല രൂപീകരിച്ചത്.
പി.വി. അന്‍വറിനെ പറഞ്ഞ് പറ്റിച്ച് പുറത്തുകൊണ്ടുപോയത് യുഡിഎഫാണ്. അന്‍വറിനെ യുഡിഎഫ് വേദികളിലേക്ക് എത്തിക്കാന്‍ അവിടെ നേതാക്കളുടെ തിരക്കായിരുന്നു നിലമ്പൂരില്‍ സിപിഎം-ബിജെപി സൗഹൃദമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അവജ്ഞയോടെ തള്ളുന്നുവെന്നും വിജയരാഘവന് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് മലപ്പുറം ജില്ലയെക്കുറിച്ച് ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്നും മലപ്പുറം ജില്ലയെ അപമാനിച്ച് ഒരു ഡസനിലേറെ പ്രസ്താവന നടത്തിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് നിലമ്പൂരിലെ എല്‍ഡിഎഫ് പ്രചാരണ ചുമതലയെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രതികരിച്ചത്.
മതതീവ്രവാദികളുടെ വോട്ട് ലഭിച്ചതു കൊണ്ടാണ് പ്രിയങ്കാഗാന്ധി ജയിച്ചതെന്നാണ് അദേഹം പറഞ്ഞത്. നിലമ്പൂര്‍ മണ്ഡലത്തില്‍ പ്രിയങ്കാഗാന്ധിക്ക് 95,000 വോട്ടുകളാണ്. വോട്ടു ചെയ്തവരെല്ലാം മത തീവ്രവാദികളാണോ എന്നും സതീശന് ചോദിച്ചു. അതേ സമയം, മലപ്പുറം ജില്ലയില്‍ കുഴല്‍പ്പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്ന രീതിയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയെന്ന ആരോപണം പി.വി. അന്‍വര്‍ ആവര്‍ത്തിക്കുന്നുമുണ്ട്.