ന്യൂഡൽഹി: ഇന്ത്യക്കുള്ള ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചതായി റിപ്പോർട്ട്. ബാരലിന് നാല് ഡോളർ വരെ കുറച്ചതായാണു വിവരം. ഈ മാസം പ്രതിദിനം മൂന്ന് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങുമെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തത്.
സെപ്റ്റംബർ അവസാനവും ഒക്ടോബറിലുമായി റഷ്യയുടെ യുറൽ ക്രൂഡിനാണ് കുറഞ്ഞ വില വാഗ്ദാനം ചെയ്തിരിക്കുന്നത്. ജൂലൈയിൽ ബാരലിന് ഒരു ഡോളർ കിഴിവാണ് റഷ്യ ഇന്ത്യക്കു നൽകിയിരുന്നതെങ്കിൽ കഴിഞ്ഞ ആഴ്ചയോടെ 2.5 ഡോളറായി അത് വർധിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്.
റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ അധിക തീരുവ ചുമത്തിയത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങി ഇന്ത്യ യുക്രെയ്നെതിരായ യുദ്ധത്തെ സഹായിക്കുന്നെന്നാണ് ട്രംപിന്റെ വാദം. എന്നാൽ റഷ്യയുമായി അമേരിക്കയ്ക്കുള്ള കരാറുകൾ ചൂണ്ടിക്കാട്ടി ഇരട്ടത്താപ്പ് പാടില്ലെന്ന മറുപടി ഇന്ത്യ നേരത്തെ നൽകിയിരുന്നു.
ചൈനയിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ റഷ്യയുമായി ഇന്ത്യക്ക് പ്രത്യേക ബന്ധമുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായും മോദി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും എതിരാളികളല്ല, പങ്കാളികളായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.