ഹരിപ്പാട്: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയിൽനിന്ന് 16.6 ലക്ഷം രൂപ തട്ടിയ കേസിൽ കാസർഗോഡ് സ്വദേശിയായ മൂന്നാം പ്രതി അറസ്റ്റിൽ. പരാതിക്കാരനിൽനിന്ന് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവാങ്ങി ചെക്ക് വഴി പിൻവലിച്ച കാസർഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശി നിസാമുദീൻ (35) ആണ് പിടിയിലായത്. ഇയാളെ ആലപ്പുഴ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
പരാതിക്കാരനെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട പ്രതി സ്വകാര്യ ഷെയർ ട്രേഡിംഗ് കമ്പനിയുടെ പ്രതിനിധിയാണെന്നു പരിചയപ്പെടുത്തിയാണ് തട്ടിപ്പു നടത്തിയത്. വ്യാജ ഷെയർ ട്രേഡിംഗ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്തു. തുടർന്ന്, ആപ്ലിക്കേഷന്റെ ഉപയോഗത്തെക്കുറിച്ചും ട്രേഡിംഗിനെക്കുറിച്ചും സ്ക്രീൻ ഷോട്ടുകൾ മുഖേന പഠിപ്പിച്ച് പരാതിക്കാരന്റെ വിശ്വാസം നേടിയെടുത്തു. ഈ വ്യാജ ആപ്പിലൂടെ പ്രതികൾ നിർദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ രണ്ടു മാസത്തിനിടയിൽ 16.6 ലക്ഷം രൂപയാണ് അയച്ചുനൽകിയത്.
അയച്ചുനൽകിയ പണം വ്യാജ ആപ്പിലെ പരാതിക്കാരന്റെ അക്കൗണ്ടിൽ ലാഭം സഹിതം പ്രദർശിപ്പിച്ചിരുന്നു. എന്നാൽ, ഇതിൽനിന്ന് പണം പിൻവലിക്കാൻ കഴിയാതെ വന്നപ്പോൾ പരാതിക്കാരൻ അന്വേഷിച്ചു. പണം തിരികെ ലഭിക്കാൻ ഇനിയും കൂടുതൽ പണമടയ്ക്കണമെന്ന് തട്ടിപ്പുകാർ അറിയിച്ചതോടെയാണ് ഇതു തട്ടിപ്പാണെന്ന് മനസിലായത്.
തുടർന്ന്, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും എസ്എച്ച്ഒ പി. ജോർജിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
നിലവിൽ പരാതിക്കാരന് നഷ്ടമായ തുകയിൽ 4.5 ലക്ഷം രൂപ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി വിവിധ ബാങ്ക് അക്കൗണ്ടുകളിലായി കണ്ടെത്തി മരവിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഈ തുക പരാതിക്കാരന് തിരികെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റിലായ പ്രതി തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് 1,00,000 രൂപ അയച്ചു വാങ്ങി ചെക്ക് ഉപയോഗിച്ച് പിൻവലിച്ചിട്ടുള്ളതായി കണ്ടെത്തിയത്.
ഡിസിആർബി ഡിവൈഎസ്പി സന്തോഷിന്റെ നിർദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി. ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ തിര ഉണ്ണികൃഷ്ണൻ, സിപിഒമാരായ എസ്.ആർ. ഗിരീഷ് , ജേക്കബ് സേവ്യർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചെക്ക് വഴി പിൻവലിച്ച പണം കാസർഗോഡ് സ്വദേശിയായ സുഹൃത്തിന് കൈമാറിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ടു പ്രതികളെ ആലപ്പുഴ സൈബർ ക്രൈം പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

