ന്യൂഡൽഹി: പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂർ നിരന്തരം നിരീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലിരുന്ന് തത്സമയ സംഭവവികാസങ്ങൾ പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിച്ചതായി സർക്കാർവൃത്തങ്ങൾ അറിയിച്ചു.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ അദ്ദേഹത്തെ നിരന്തരം വിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച പുലർച്ചെ വരെ പ്രധാനമന്ത്രിയും കരസേന, നാവികസേന, വ്യോമസേനാ മേധാവികളും തമ്മിൽ ഒന്നിലധികം ചർച്ചകൾ നടന്നു.
പഹൽഗാം ആക്രമണത്തിനു ശേഷമുള്ള ദിവസങ്ങളിൽ നടത്തിയ നിരവധി വിലയിരുത്തലുകളെത്തുടർന്നാണ് ഓപ്പറേഷൻ സിന്ദൂർ വിഭാവനം ചെയ്തതും ആസൂത്രണം ചെയ്തതും എന്ന് വൃത്തങ്ങൾ അറിയിച്ചു.
തീവ്രവാദത്തെ ഉന്മൂലനം ചെയ്യും, സേനയെക്കുറിച്ച് അഭിമാനം: അമിത് ഷാ
ന്യൂഡൽഹി: പഹഗൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനു ചുട്ട മറുപടി നൽകിയ സൈനിക നടപടിയിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
സമൂഹമാധ്യമത്തിലൂടെയാണ് അമിത് ഷാ തന്റെ പ്രതികരണം അറിയിച്ചത്. രാജ്യത്തിന്റെ സായുധസേനയെക്കുറിച്ച് അഭിമാനിക്കുന്നു. പഹൽഗാമിൽ നിരപരാധികളായ സഹോദരങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയതിനുള്ള ഇന്ത്യയുടെ പ്രതികരണമാണ് “ഓപ്പറേഷൻ സിന്ദൂർ’.
രാജ്യത്തിനും ജനങ്ങൾക്കുംനേരേയുള്ള ഏതൊരാക്രമണത്തിനും തക്കതായ മറുപടി നൽകാൻ മോദി സർക്കാർ നിശ്ചയിച്ചിരിക്കുന്നു. തീവ്രവാദത്തെ അതിന്റെ വേരുകളിൽനിന്ന് ഉന്മൂലനം ചെയ്യാൻ ഇന്ത്യ ഉറച്ചുനിൽക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.