പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനെ ആവേശത്തോടെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. രാജ്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എക്സിൽ കുറിച്ചു. രാജ്യം സേനക്കൊപ്പമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശും എക്സിൽ കുറിച്ചു.
ഇന്ത്യ നടത്തിയ സര്‍ജിക്കൈൽ സ്ട്രൈക്കിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. സൈന്യത്തിന് നിരുപാധിക പിന്തുണയെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ എക്സിൽ കുറിച്ചു. സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനമെന്നും ജയ്ഹിന്ദ് എന്നും നേതാവ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
തീവ്രവാദത്തിനുള്ള ശക്തമായ മറുപടിയാണെന്നും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണതിനെന്നും ജയ്റാം രമേശ് എക്സിൽ കുറിച്ചു.പഹൽഗാം ഭീകരാക്രമണത്തിന് തക്കതായ മറുപടി നൽകുന്നതിൽ കേന്ദ്ര സര്‍ക്കാരിന് കോണ്‍ഗ്രസ് നേരത്തെ തന്നെ പിന്തുണ നൽകിയിരുന്നുവെന്നും സൈന്യത്തിനൊപ്പം ശക്തമായി കോണ്‍ഗ്രസ് നിലകൊള്ളുകയാണെന്നും പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നയമായി ഈ നീക്കം മാറണമെന്നും ജയ്റാം രമേശ് പറഞ്ഞു.
ജയ്ഹിന്ദ് എന്ന് പറഞ്ഞുകൊണ്ടാണ് ശശി തരൂര്‍ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനെ സ്വാഗതം ചെയ്തുകൊണ്ട് എക്സിൽ കുറിച്ചത്. ഇന്ത്യയുടെ ധീരതയുടെ വിജയമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. പാക് ഭീകരതയുടെ വേരറുക്കണമെന്ന് അസദുദ്ദീൻ ഒവൈസി പറഞ്ഞു.