ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ യുദ്ധസാഹചര്യത്തിൽ ഇറാനിൽനിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡൽഹിയിലെത്തി. “ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽനിന്ന് 110 യാത്രക്കാരുമായി പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് ഇന്നു പുലർച്ചെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
വിദേശകാര്യസഹമന്ത്രി കീർത്തിവർധൻ സിംഗ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ഇവരെ സ്വീകരിച്ചു.തിരിച്ചെത്തിയവരിൽ 90പേരും ജമ്മു കാഷ്മീരിൽനിന്നുള്ള വിദ്യാർഥികളാണ്. ഡൽഹിയിൽനിന്ന് ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റുകൾ ഉൾപ്പെടെ കേന്ദ്ര സർക്കാർ സൗജന്യമായി ചെയ്തുകൊടുക്കും. ഇറാനിൽ 13,000ത്തിലധികം ഇന്ത്യൻ വിദ്യാർഥികളുണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിപക്ഷവും മെഡിക്കൽ വിദ്യാർഥികളാണ്.
ആദ്യസംഘത്തിൽ മലയാളികൾ ആരുമില്ലെന്ന് നോർക്ക വ്യക്തമാക്കി. ടെഹ്റാനിൽനിന്ന് 12 മലയാളി വിദ്യാർഥികൾ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റും. തിരിച്ചെത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. കൂടുതൽപേർ അടുത്തദിവസങ്ങളിൽ മടങ്ങിയെത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ടെഹ്റാനിൽനിന്ന് 148 കിലോമീറ്റർ അകലെയുള്ള ക്വോമിലേക്ക് 600 ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചിട്ടുണ്ട്.
ചിലർ സ്വമേധയാ ടെഹ്റാനിൽനിന്നു വിവിധ അതിർത്തികളിലേക്ക് പോയിട്ടുണ്ട്. ഇവരെ വരുംദിവസങ്ങളിൽ ഇന്ത്യയിലേക്കെത്തിക്കും. ഒഴിപ്പിക്കലിന് തുർക്ക്മിനിസ്ഥാന്റെയും അസർബൈജാന്റെയും പിന്തുണ ഇന്ത്യ തേടിയിട്ടുണ്ട്.