ഇസ്ലാമാബാദ്: പ്രതിരോധ ബജറ്റ് പാക്കിസ്ഥാൻ 20 ശതമാനം വർധിപ്പിച്ചു. പാക്കിസ്ഥാൻ ധനകാര്യ മന്ത്രി മുഹമ്മദ് ഔറംഗസേബ് അവതരിപ്പിച്ച 2025-26 വർഷത്തേക്കുള്ള വാർഷിക ഫെഡറൽ ബജറ്റിലാണ് പ്രതിരോധച്ചെലവ് കുത്തനേ കൂട്ടിയത്.
മൊത്തം വാർഷിക ബജറ്റിന്റെ ഏകദേശം 14.5 ശതമാനമാണ് പ്രതിരോധ സേനയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇത് രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം 1.9 ശതമാനമാണ്. അടുത്തകാലത്ത് പ്രതിരോധ ബജറ്റിൽ വരുത്തിയ ഏറ്റവും ഉയർന്ന വർധനയാണിത്. അതേസമയം, മൊത്തം ബജറ്റിൽ ഇത്തവണ 6.9 ശതമാനം കുറവ് വരുത്തിയിട്ടുമുണ്ട്. നിലവിൽ 274 ബില്യൺ ഡോളറിന്റെ കടക്കെണിയിലാണ് പാക്കിസ്ഥാൻ.
പഴയ വായ്പകൾ തിരിച്ചടയ്ക്കാൻ അന്താരാഷ്ട്ര നാണയ നിധിയിൽനിന്ന് പാക്കിസ്ഥാൻ വായ്പ തേടിയിരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാനിലെ വ്യോമകേന്ദ്രങ്ങൾക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാൻ പ്രതിരോധ ചെലവിൽ വൻവർധന വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.