കൊല്ലം: രാജ്യത്ത് പോസ്റ്റൽ വിലാസങ്ങളുടെ പ്രധാന ആകർഷണമായിരുന്ന പിൻകോഡ് നമ്പരുടെ യുഗത്തിന് അന്ത്യമാകുന്നു. ഇന്ത്യൻ തപാൽ വകുപ്പ് പിൻകോഡുകൾക്ക് പകരമായി ഡിജിപിൻ എന്ന ഡിജിറ്റൽ മേൽവിലാസം അവതരിപ്പിച്ചു. ഡിജിപിൻ ആയിരിക്കും ഇനി മുതൽ രാജ്യത്തെ പുതിയ മേൽവിലാസ സംവിധാനം. പരമ്പരാഗത പിൻകോഡുകൾ വിശാലമായ ഒരു പ്രദേശത്തെയാണ് ഉൾക്കൊണ്ടിരുന്നത്.
എന്നാൽ വീടിന്റെയും സ്ഥാപനത്തിന്റെയും കൃത്യമായ ലൊക്കേഷൻ പ്രതിനിധീകരിക്കുന്നതാണ് പത്ത് അക്കമുള്ള പുതിയ ഡിജിപിൻ സംവിധാനം.
ഡിജിപിൻ ക്രിയേറ്റ് ചെയ്യുന്നതിന് തയാറാക്കിയിട്ടുള്ള സർക്കാർ വെബ്സൈറ്റ് സന്ദർശിച്ച് വീടും സ്ഥാപനവുമൊക്കെ കണ്ടെത്തി കോഡ് സ്ഥിരീകരിക്കാൻ സാധിക്കും. കത്തുകൾ കൃത്യ സ്ഥലത്ത് എത്തിക്കാൻ ഇതുവഴി വേഗത്തിൽ കഴിയും. മാത്രമല്ല ആംബുലൻസ്, അഗ്നിശമന സേന എന്നിവ പോലുള്ള അത്യാവശ്യ സേവനങ്ങൾക്കും ലൊക്കേഷൻ മനസിലാക്കി കൃത്യമായി എത്തിച്ചേരാൻ ഡിജിപിൻ സേവനം സഹായിക്കും.
ഗ്രാമ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള വിദൂര സ്ഥലങ്ങളിൽ ഡിജിപിൻ സേവനം ഏറെ ഗുണം ചെയ്യുമെന്നാണ് തപാൽ വകുപ്പിന്റെ പ്രതീക്ഷ.
കത്തിടപാടുകൾ മാത്രമല്ല ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് കൃത്യമായ ലൊക്കേഷനിൽ പാഴ്സലുകളും എത്തിക്കാൻ ഡിജിപിൻ വഴി സാധിക്കും. വെബ്സൈറ്റ് സന്ദർശിച്ച് ഓരോരുത്തരുടെയും വീടിന്റെയും സ്ഥാപനത്തിന്റെയും ലൊക്കേഷൻ കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്താൽ 10 അക്ക ഡിജിപിൻ മനസിലാക്കാൻ കഴിയും.
ഐഐടി ഹൈദരാബാദ്, എൻആർഎസ് സി, ഇസ്രോ എന്നിവ സംയുക്തമായി സഹകരിച്ചാണ് ഡിജിപിൻ എന്ന ഡിജിറ്റൽ വിലാസ സംവിധാനം രൂപകൽപ്പന ചെയ്തിട്ടുള്ളത്.
എസ്.ആർ. സുധീർ കുമാർ