സിന്റ് മാർട്ടന്‍ ദ്വീപ് (കരീബിയൻ): വിമാനം പറന്നുയരുന്പോഴും ഇറങ്ങുന്പോഴും റൺവേയുടെ അടുത്തുനിന്നാൽ എന്താകും സംഭവിക്കുക? കരീബിയനിലെ സിന്റ് മാർട്ടന്‍ ദ്വീപിലെ വിമാനത്താവളത്തിൽനിന്നുള്ള വീഡിയോ ദൃശ്യങ്ങൾ ഇതിന് ഉത്തരം നൽകും. കടൽത്തീരത്താണ് ഈ വിമാനത്താവളം. ഇതിനോടു ചേർന്നാണു പ്രശസ്തമായ മഹോ ബീച്ച്. ബീച്ചിലിരുന്നാൽ വിമാനത്തിന്റെ ടേക്ക് ഓഫും ലാൻഡിംഗും അടുത്തുനിന്നു കാണാനാകും. ഇതു കാണാൻ എത്തുന്നവർ ഏറെയാണ്.
ഇൻസെൽ എയർ എയർലൈനിന്റെ എംഡി 80 വിമാനം പറന്നുയരാനായി റണ്‍വേയിലേക്ക് തിരിച്ചുനിര്ത്തുന്നിടത്തുനിന്നാണു വീഡിയോ ആരംഭിക്കുന്നത്. ഉയരാൻ തുടങ്ങവേ കാതടപ്പിക്കുന്ന ശബ്ദത്തിനൊപ്പം വിമാനത്തിന്റെ പിന്നില്‍നിന്നു ശക്തമായ വായുപ്രവാഹമുണ്ടാകുന്നു.
കൊടുങ്കാറ്റിൽപ്പെട്ടപോലെ ആളുകൾ ബീച്ചിൽ അടിതെറ്റി വീഴുന്നതും ചിലര്‍ കടലിലേക്കു തെറിച്ചുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. തീരത്ത് സൂക്ഷിച്ചിരിക്കുന്ന സഞ്ചാരികളുടെ സാധനങ്ങളെല്ലാം കടലിലേക്കു പറന്നുപോകുന്നു. കാറ്റിന്റെ ശക്തിയിൽ തിരമാലകളും ഉയരുന്നു.
സിന്റ് മാർട്ടന്‍ ദ്വീപിലെ എയർപോർട്ടിൽനിന്നു വിമാനങ്ങൾ ഉയരുന്പോഴും താഴുന്പോഴും ആളുകൾ നിശ്ചിതദൂരത്തിൽ മാറിനിന്നില്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ടത്രെ. വിമാനത്തിന്റെ പ്രകന്പനശബ്ദത്തിൽ ചെവി അടിച്ചുപോകാതിരുന്നാൽ ഭാഗ്യം എന്നായിരുന്നു ഇൻഫ്ലുവൻസറായ ബ്രയാൻ ജോൺസണിന്റെ കമന്റ്. ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണെന്ന മുന്നറിയിപ്പും ചിലർ നൽകി.