ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) ഇന്ത്യക്കാരന് ശുഭാംശു ശുക്ല ഉൾപ്പെടുന്ന നാലംഗസംഘത്തിന്റെ യാത്രയിൽ വീണ്ടും തടസം. ഇവരുടെ യാത്രയ്ക്കുള്ള ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നു യാത്ര മാറ്റിവച്ചു.
ആക്സിയം 4 എന്നു പേരിട്ടിരിക്കുന്ന യാത്ര ഇന്ത്യൻ സമയം ഇന്നു വൈകിട്ട് 5.30ന് പുറപ്പെടാനായിരുന്നു നിശ്ചയിച്ചിരുന്നത്. പരിശോധനകൾ തുടരുകയാണെന്നും പുതിയ വിക്ഷേപണ തീയതി പിന്നീട് അറിയിക്കുമെന്നും സ്പേസ് എക്സ് അറിയിച്ചു. ഇത് നാലാം തവണയാണു യാത്ര മാറ്റുന്നത്.
രാകേഷ് ശർമയ്ക്കുശേഷം ബഹിരാകാശത്തേക്കു പോകുന്ന ഇന്ത്യൻ പൗരനാണു വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു. 1984 ഏപ്രിൽ മൂന്നിനായിരുന്നു രാകേഷ് ശർമയുടെ ബഹിരാകാശ യാത്ര. ലക്ഷ്യം നേടിയാൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാകും ശുഭാംശു.
യുഎസ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് സ്പേസ്എക്സിന്റെ ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റാണു നാലു യാത്രികരുമായി കുതിച്ചുയരുക. ആക്സിയം സ്പേസ് എന്ന സ്വകാര്യ കമ്പനിയാണു യാത്രയുടെ പ്രധാന സംഘാടകർ. പെഗ്ഗി വിറ്റ്സൻ (യുഎസ്) നയിക്കുന്ന യാത്രയിൽ സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണു മറ്റു യാത്രികർ.