കഫേ ടെറസുകളിലിരുന്നും റോഡുകളിലൂടെ സ്വതന്ത്രമായി നടന്നും പുകവലിച്ചിരുന്ന ഫ്രാൻസിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു. ബീച്ചുകൾ, പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവയുൾപ്പെടെ കുട്ടികൾക്ക് പ്രവേശിക്കാൻ കഴിയുന്ന എല്ലാ പൊതുസ്ഥലങ്ങളിലും പുകവലി നിരോധിക്കുമെന്നു ഫ്രാൻസിലെ ആരോഗ്യമന്ത്രി കാതറിൻ വൗട്രിൻ പ്രഖ്യാപിച്ചു.
സ്കൂളുകളുടെ മുന്നിൽ വിദ്യാർഥികൾ പുകവലിക്കുന്നത് തടയാനായി അവിടെയും നിരോധനമേർപ്പെടുത്തും. ഇത് ലംഘിക്കുന്നവർക്ക് 135 യൂറോ (13,000 രൂപ) വരെ പിഴ ചുമത്തും. രാജ്യത്ത് വർധിച്ചു വരുന്ന പുകവലി ഉപയോഗത്തെത്തുടർന്നാണ് ഭരണകൂടത്തിന്റെ നടപടി. ജോലിസ്ഥലങ്ങൾ, വിമാനത്താവളങ്ങൾ, ട്രെയിൻ സ്റ്റേഷനുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ പുകവലിക്കുന്നത് ഫ്രാൻസ് ഇതിനു മുൻപേ നിരോധിച്ചിരുന്നു