പൂച്ചാക്കൽ:ഫുട്ബോൾ കളിക്കാനെത്തിയ പ്ലസ്ടു വിദ്യാർഥിയെ മൂന്നംഗസംഘം മർദിച്ചതായി പരാതി. മർദനത്തിനിടയിൽ ഒന്നര പവൻ സ്വർണമാലയും നഷ്ടപ്പെട്ടു. പാണാവള്ളി എൻഎസ്എസ് എച്ച്എസ്എസിലെ വിദ്യാർഥി പള്ളിപ്പുറം പണിക്കശേരിൽ ബിജുമോന്റെ മകൻ ഹെവൻ തോമസിനാണ് (17) മർദനമേറ്റത്.
കഴിഞ്ഞ ഏഴിന് വൈകിട്ടായിരുന്നു സംഭവം. തൈക്കാട്ടുശേരിയിൽ എസ്എംഎസ്ജെ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഹെവൻ. ഹെവനും സുഹൃത്ത് അമലും ചേർന്ന് ഗ്രൗണ്ടിനുസമീപം നിൽക്കുമ്പോഴാണ് മൂന്നംഗ സംഘം അസഭ്യം വിളിക്കുകയും മർദിക്കുകയും കരിങ്കല്ലിന് ഇടിക്കുകയും കഴുത്തിൽ കിടന്നിരുന്ന സ്വർണമാല പൊട്ടിക്കുകയും ചെയ്തത്.
സ്വർണമാലയുടെ കുറച്ചുഭാഗമാണ് ഹെവന്‍ ലഭിച്ചത്. സംഭവം അറിഞ്ഞെത്തിയവർ ഉടനെ ഹെവനെ തുറവൂർ താലൂക്ക് ആശുപ്രതിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹെവന്റെ താടിയെല്ലിനും പല്ലുകൾക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. താടിയെല്ലിന് ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്.
ഹെവന്റെ മറ്റൊരു സുഹൃത്തും മൂന്നംഗ സംഘത്തിലെ ഒരാളും തമ്മിൽ ആറ് മാസം മുൻപുണ്ടായ തർക്കത്തിൽ ഇടപെട്ടതിന്റെ വൈരാഗ്യമാണ് കാരണമെന്ന് ഹെവൻ പൊലിസിന് മൊഴി നൽകിയിരിക്കുന്നത്. പൂച്ചാക്കൽ പോലീസ് കേസെടുത്തെങ്കിലും ദുർബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാത്തതിൽ ദുരൂഹതയുണ്ടെന്നും പ്രതികളിൽ ഒരാളുടെ അച്ഛൻ പോലീസിൽ ഉള്ളതിനാലാണ് തുടർ നടപടികൾ വൈകുന്നത് എന്നും ആരോപിച്ച് ഹെവന്റെ കുടുംബം ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.