ഇരിട്ടി: ബംഗളുരുവിൽ നിന്നു പയ്യന്നൂരിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇരിട്ടി പഴയ പാലത്തിന്റെ ഇരുമ്പ് ചട്ടക്കൂടിൽ ഇടിച്ചുകയറി. ഇന്ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. ഇരിട്ടിയിൽ യാത്രക്കാരെ ഇറക്കി പയ്യന്നൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
ഡ്രൈവർ ബിജു, കണ്ടക്ടർ മാത്യു ഉൾപ്പെടെ എട്ടോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടം നടക്കുമ്പോൾ ബസിൽ 22 ഓളം യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ബസ് നിയന്ത്രണം വിട്ട് പാളിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പാലത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്പ് ബസ് റോഡ് വിട്ട് മണ്ണിലൂടെ തെന്നിമാറി പാലത്തിന്റെ വലതു ഭാഗത്തെ വലിയ കരിങ്കൽ തൂണിൽ പിൻഭാഗം തട്ടുകയായിരുന്നു. പിന്നീട് പാലത്തിന്റെ ഇടതുവശത്തെ ഇരുമ്പ് ചട്ടക്കൂടിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ മുൻഭാഗം പൂർണമായും തകർന്നു.
ബസ് പാലത്തിലേക്ക് പ്രവേശിക്കുന്നതിന്റെ 20 മീറ്ററിനുള്ളിലാണ് അപകടം. ഇരിട്ടി പോലീസും ഫയർ ഫോഴ്സും ഉടൻ സംഭവസ്ഥലത്തെത്തി. അപകടം നടന്നതോടെ തളിപ്പറമ്പ് – ഉളിക്കൽ ഭാഗത്തേക്കുള്ള ഗതാഗതം പുതിയപാലത്തിലൂടെ വഴിതിരിച്ചുവിട്ടു. ഇതോടെ പുതിയപാലത്തിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത് .
ഒഴിവായത് വൻ ദുരന്തം
ഇരിട്ടി പാലത്തിൽ ഇന്ന് പുലർച്ചെ നടന്ന അപകടം വലിയ ദുരന്തത്തിൽ നിന്നു തടഞ്ഞു നിർത്തിയത് ബ്രിട്ടീഷ് എഞ്ചിനിയറിംഗ് വൈദഗ്ധ്യം. 22 യാത്രക്കാരുമായി പയ്യന്നുരിലേക്കു പോകുമ്പോൾ അപകടത്തിൽപെട്ട കെഎസ്ആർടി സി സ്വിഫ്റ്റ് ബസ് പാലത്തിന്റെ ഇരുമ്പു ചട്ടക്കൂടിനുള്ളിൽ തങ്ങിനിന്ന് തിരികെ തന്നത് 22 ജീവിതങ്ങളെയാണ്.