അമേരിക്കൻ മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കണ് വെടിയേറ്റ രാത്രിയിൽ അദ്ദേഹത്തിന്റെ കോട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന രക്തം പുരണ്ട കൈയുറകൾ ലേലത്തിൽ വിറ്റുപോയത് 12.97 കോടി രൂപയ്ക്ക്. അന്നേദിവസം ലിങ്കൺ കൈവശം വച്ചിരുന്ന രണ്ടു തൂവാലകളിൽ ഒന്ന് ഏഴു കോടി രൂപയ്ക്കും വിറ്റു. 1865 ഏപ്രിൽ 14ന് രാത്രിയാണു ലിങ്കണു വെടിയേറ്റത്.
വാഷിംഗ്ടൺ ഡിസിയിലെ ഫോർഡ്സ് തിയറ്ററിൽ “ഔർ അമേരിക്കൻ കസിൻ’ എന്ന നാടകം കാണുന്നതിനിടെ ജോൺ വിൽക്സ് എന്നയാൾ വെടിവയ്ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ ലിങ്കൺ പിറ്റേന്നു മരിച്ചു. ഏബ്രഹാം ലിങ്കണുമായി ബന്ധപ്പെട്ട 144 സാധനങ്ങളാണു കഴിഞ്ഞദിവസം ഷിക്കാഗോയിലെ ഫ്രീമാൻസ്/ഹിന്ദ്മാനിൽ ലേലം ചെയ്തത്.
ലിങ്കൺ വധഗൂഢാലോചനയിൽ പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേരുടെ ഫോട്ടോകൾ ഉൾക്കൊള്ളുന്ന ഒരു “വാണ്ടഡ്’ പോസ്റ്റർ ആണ് വലിയ തുകയ്ക്ക് ലേലത്തിൽ പോയ മറ്റൊന്ന്. 6.51 കോടി രൂപ ഈ പോസ്റ്ററിനു ലഭിച്ചു. 1824ൽ ഒരു നോട്ട്ബുക്കിൽനിന്നു ലഭിച്ച ലിങ്കണിന്റെ കൈയക്ഷര സാമ്പിളിന് 4.45 കോടിയും കിട്ടി.
ലേലത്തിൽ ആകെ 7.9 മില്യൺ ഡോളർ (67.46 കോടി രൂപ) ലഭിച്ചതായായി റിപ്പോർട്ടുകൾ പറയുന്നു. ലിങ്കൺ പ്രസിഡൻഷ്യൽ ഫൗണ്ടേഷന്റെ രണ്ടു പതിറ്റാണ്ട് പഴക്കമുള്ള എട്ട് മില്യൺ ഡോളർ വായ്പ തിരിച്ചടയ്ക്കുന്നതിനാണു ലേലം സംഘടിപ്പിച്ചത്. ലിങ്കണുമായി ബന്ധപ്പെട്ട പുരാവസ്തുക്കളുടെ ശേഖരം വാങ്ങാനായിരുന്നു പണം വായ്പയെടുത്തിരുന്നത്. ലേലത്തിൽനിന്നുള്ള വരുമാനം കടം വീട്ടുന്നതിനായി ഉപയോഗിക്കുമെന്നു ഫൗണ്ടേഷൻ അറിയിച്ചു.