ആലപ്പുഴ: കഞ്ചാവ് കേസില്‍ യു. പ്രതിഭ എംഎല്‍എയുടെ മകനുള്‍പ്പെടെ ഏഴു പേരെ ഒഴിവാക്കി എക്സൈസ് നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് കുറ്റപത്രം സമര്‍പ്പിച്ചു. അമ്പലപ്പുഴ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതോടെ കേസില്‍ രണ്ടു പ്രതികള്‍ മാത്രമായി. എംഎല്‍എയുടെ മകന് കനിവിനെ അടക്കം പ്രതിയാക്കി എഫ്ഐആര്‍ ഇട്ട കേസിലാണ് മാറ്റം.
തെളിവുകളുടെ അഭാവത്തില്‍ ഏഴുപേരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി നേരത്തെ എക്സൈസ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം.മൂന്നു ഗ്രാം കഞ്ചാവുമായി കനിവുള്പ്പെടെ ഒൻപതു പേരെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഒമ്പതാം പ്രതിയായിരുന്നു കനിവ്.
ഒന്നാം പ്രതിയില്‍നിന്ന് കഞ്ചാവും രണ്ടാം പ്രതിയില്‍നിന്ന് കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണവും കണ്ടെത്തി. മറ്റുള്ളവര്‍ കഞ്ചാവ് ഉപയോഗിച്ചെന്നായിരുന്നു മഹസറിലുണ്ടായിരുന്നു. പിന്നീട് പ്രതികളെ ജാമ്യത്തില്‍ വിട്ടു. കുട്ടനാട് എക്സൈസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെയാണ് മകനെതിരേ കേസെടുത്തില്ലെന്ന് പറഞ്ഞ് യു.പ്രതിഭ എംഎല്‍എ രംഗത്തെത്തിയത്.
സംഭവം വിവാദമായതോടെ എക്സൈസ് നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, വൈദ്യ പരിശോധന നടത്താത്തതിനാല്‍ പ്രതികള്‍ കഞ്ചാവ് ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല. കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുമില്ല. മറ്റു സാക്ഷികളും ഇല്ലാത്ത സാഹചര്യത്തിലാണ് ഏഴു പേരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.