കുമാര്‍ കഫേയിലെ രാജേന്ദ്രന്
ഉടന്‍ കഫേ ഉടമയെ ഈ ചിത്രം കാണിച്ചു. ചിത്രത്തിലുള്ള കഫേയില്‍ ഒരു മാസം മുമ്പ് ജോലിക്കെത്തിയ തമിഴ്നാട്ടുകാരന് രാജേന്ദ്രനാണെന്നും തേങ്ങ ചിരവിയപ്പോള് കൈക്ക് പരിക്കേറ്റ് ചികിത്സയില്‍ ആയതിനാല്‍ വീട്ടിലേക്ക് പോയിരിക്കുകയാണെന്നും കടയുടമ മൊഴി നല്കി. പേരൂര്‍ക്കട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കാമെന്ന ധാരണയില്‍ ആശുപത്രി രേഖകള്‍ പരിശോധിച്ചപ്പോള്‍ കൈക്ക് മുറിവേറ്റ് ചികിത്സ തേടിയെത്തിയ രാജന് എന്നയാളുടെ വിവരങ്ങള്‍ ലഭിച്ചു. ആറിന് വൈകിട്ട് ഏഴിനു ശേഷമാണ് ഇയാള്‍ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയതെന്നും രേഖയിലുണ്ട്. കഫേ ഉടമയ്ക്ക് ഇയാളെ പരിചയപ്പെടുത്തിക്കൊടുത്ത തമിഴ്നാട് സ്വദേശിയെ പോലീസ് കണ്ടെത്തി. കന്യാകുമാരി തോവാള വെള്ളമണ്ടം വെമ്പട്ടൂര്‍ രാജീവ് നഗറില്‍ ഡാനിയലിന്റെ മകന് രാജേഷ് എന്ന രാജേന്ദ്രനാണ് (39) ഇതെന്ന് അയാള്‍ മൊഴി നല്കി.
അഞ്ചാം നാള് പ്രതി വലയില്‍
തിരുനെല്‍വേലി സ്വദേശിയായ രാജേന്ദ്രനെ തേടി പോലീസ് സംഘം അവിടേക്ക് തിരിച്ചു. തമിഴ്നാട് സ്വദേശി കാണിച്ചുകൊടുത്ത തിരുനെല്‍വേലി കാവല്‍കിണറിനു സമീപത്തെ ചെറിയൊരു ലോഡ്ജില്‍ രാജേന്ദ്രനുണ്ടായിരുന്നു. ഇയാള്‍ പ്രതിരോധിക്കും മുമ്പേ അന്വേഷണ സംഘം പ്രതിയെ കീഴ്പ്പെടുത്തിയിരുന്നു. അങ്ങനെ കൊലപാതകം നടത്തി രക്ഷപ്പെട്ട പ്രതിയെ അഞ്ചാം നാൾ, ഫെബ്രുവരി 11ന് കുടുക്കി പോലീസ് സംഘം ഇയാളുമായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
ചോദ്യം ചെയ്യലിനോട് ഇയാള്‍ ആദ്യം സഹകരിച്ചില്ലെങ്കിലും ഇന്‍സ്പെക്ടര്‍ സജികുമാറും സംഘവും ഇയാളെക്കൊണ്ട് അന്നുനടന്ന സംഭവങ്ങള്‍ പറയിപ്പിച്ചു. മറ്റൊരു സ്ത്രീയെ ലക്ഷ്യമിട്ടാണ് അമ്പലമുക്കില്‍ താന്‍ എത്തിയതെന്നായിരുന്നു രാജേന്ദ്രന് പോലീസിനു നല്കിയ മൊഴി. സാമാന്യം വലിയ സ്വര്‍ണമാലയിട്ട അവരുടെ പിന്നാലെ നടന്നു. അനിയന് ലെയ്നിലെ വളവ് തിരിയുന്നതിനിടെ കാഴ്ചയില്‍നിന്ന് അവര്‍ മറഞ്ഞു. ഇവരെ തിരഞ്ഞു മുന്നോട്ടു നടക്കുന്നതിനിടെയാണ് കടയില്‍ ചെടികള്‍ക്കു വെള്ളം നനയ്ക്കുന്ന വിനീതയെ ശ്രദ്ധിച്ചത്.
ചെടി വാങ്ങാനെന്ന വ്യാജേനെ പ്രതി വിനീതയുടെ അടുത്തെത്തി. ചെടി വാങ്ങാനല്ല, തന്റെ മാലയിലാണ് അയാളുടെ ശ്രദ്ധ എന്നു മനസിലാക്കിയ വിനീത ബഹളംവച്ചു. തുടര്‍ന്ന് പിടിവലിയായി. ഇതോടെ കൈയില്‍ കരുതിയ കത്തിയെടുത്തു വിനീതയുടെ കഴുത്തില്‍ കുത്തിയിറക്കി. പിന്നീട് ഇവിടെനിന്ന് സ്കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് ഉള്ളൂരിലെത്തി. തുടര്‍ന്നു മറ്റൊരു ഓട്ടോറിക്ഷയില്‍ കയറി പേരൂര്‍ക്കടയില്‍ എത്തുകയായിരുന്നു. പിന്നീട് തമിഴ്നാട്ടിലേക്കു കടന്ന് കാവല്‍കിണറിനു സമീപത്തെ ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്കി. സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് മോഷ്ടിച്ച മാല പണയം വച്ചതെന്ന് പ്രതി സമ്മതിച്ചു. പിന്നീട് പോലീസ് ഈ മാല അവിടെനിന്ന് കണ്ടെത്തി.
വിനീതയുമായുള്ള പിടിവലിയിലാണ് തന്റെ വലതുകൈയ്ക്ക് പരിക്കേറ്റതെന്ന് പ്രതി സമ്മതിച്ചു. ഈ പരിക്ക് മറച്ചുവയ്ക്കാനായി വീണ്ടും കുമാര്‍ കഫേയിലെത്തിയ ശേഷം തേങ്ങാ ചിരവാം എന്നു പറഞ്ഞ് ഗ്രൈന്ഡറിന്റെ മറുവശത്ത് ഘടിപ്പിച്ചിരിക്കുന്ന ചിരവയില്‍ കയറിപ്പിടിച്ച് മനപൂര്‍വം കൈയില്‍ മുറിവുണ്ടാക്കി. കൈയില്‍ 12 സ്റ്റിച്ച് ഉണ്ടായതിനാല്‍ ജോലി മതിയാക്കി വീട്ടിലേക്ക് മടങ്ങുകയാണ് ഉണ്ടായതെന്ന് പ്രതി രാജേന്ദ്രന് സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ടീ ഷര്‍ട്ട് അലപ്പുറം കുളത്തില്‍ ഉപേക്ഷിച്ച നിലയിലും കൊലയ്ക്ക് ഉപയോഗിച്ച കത്തി ഇയാളുടെ താമസ സ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തു.
മറ്റ് മൂന്നു കൊലപാതകങ്ങള്‍ കൂടി
ഉന്നത ബിരുദധാരിയായ രാജേന്ദ്രന് ഓണ്‍ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റിംഗില്‍ പണം നിക്ഷേപിക്കുന്നതിനു വേണ്ടി സമാനരീതിയില്‍ മൂന്നു കൊലപാതകങ്ങള്‍ നടത്തി ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മുങ്ങുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. തമിഴ്നാട് തിരുനെല്‍വേലി വെള്ളമടം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ (58), ഭാര്യ വാസന്തി (55), വളര്‍ത്തുമകള്‍ അഭിശ്രീ (13) എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിയാണ് ഇയാള്‍. 2014നും 2019നും ഇടയ്ക്കായിരുന്നു ഈ കൊലപാതകങ്ങള്‍.
ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടയാളാണ് രാജേന്ദ്രന്. തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി കേരളത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇരയുടെ സ്വനപേടകത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കി കൊലപ്പെടുത്തുന്നതാണ് രാജേന്ദ്രന്റെ രീതി. അതിനുശേഷം മൃതദേഹം ഷീറ്റോ മറ്റ് വസ്തുക്കളോ ഉപയോഗിച്ച് കഴുത്ത് മാത്രം പുറത്തു കാണുന്ന രീതിയില്‍ മൂടും. സമാന രീതിയിലാണ് രാജേന്ദ്രന് തമിഴ്നാട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും കൊലപ്പെടുത്തി 95 ഗ്രാം സ്വര്‍ണാഭരണം കവര്‍ന്നത്. അതിന്റെ വിചാരണ നാഗര്‍കോവില്‍ സെഷന്‍സ് കോടതിയില്‍ തുടരുകയാണ്.
ഒടുവില്‍ രാജേന്ദ്രന് വധശിക്ഷ
2025 ഏപ്രില്‍ 24നാണ് തിരുവനന്തപുരം ഏഴാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹന്‍ പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ചത്. കുറ്റകരമായ വസ്തു കൈയേറ്റം, കൊലപാതകം, കൊലപ്പെടുത്തി കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് അഡീഷനല്‍ സെഷന്‍സ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
വധശിക്ഷയ്ക്കു പുറമേ 8,10,500 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതില്‍ നാലു ലക്ഷം രൂപ മരിച്ച വിനീതയുടെ മക്കള്‍ക്കു നല്‍കണം. പ്രതിക്കു വധശിക്ഷ നല്‍കാനുള്ള എല്ലാ കാരണങ്ങളും ഉണ്ടായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതില്‍നിന്ന് പ്രതി സാധാരണ ജീവിതത്തിലേക്കു മടങ്ങാനുള്ള ഒരു സാധ്യതയും ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ജില്ലാ കളക്ടര്‍, സൈക്കോളജിസ്റ്റ്, ജയില്‍ സൂപ്രണ്ട്, റവന്യൂ വകുപ്പ് എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതക പരമ്പര നടത്തിയിട്ടുളള പ്രതി പൊതുസമൂഹത്തിന് ഭീഷണിയായതിനാല്‍ വധശിക്ഷയില്‍ കുറഞ്ഞതൊന്നും നല്‍കരുതെന്ന് പ്രോസിക്യൂഷന് വാദിച്ചിരുന്നു.
തിരുവനന്തപുരം ജില്ലാ കളക്ടറുടേതടക്കം ആറ് റിപ്പോര്‍ട്ടുകളും പ്രതിക്ക് എതിരായിരുന്നു. മനപരിവര്‍ത്തനം നടത്താന്‍ കഴിയാത്ത, ക്രൂരമായി കൊലപാതക പരമ്പര നടത്തുന്നയാളാണ് പ്രതിയെന്നായിരുന്നു റിപ്പോര്‍ട്ടുകളുടെ സാരാംശം. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ മനഃശാസ്ത്രഞ്ജനും മനോരോഗ വിദഗ്ധനും പ്രതിയെ പരിശോധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അതേസമയം, 70 വയസ് കഴിഞ്ഞ അമ്മയ്ക്ക് ഏക ആശ്രയം താനാണെന്നും പോലീസിനെ ഭയന്ന് സഹോദരനും സഹോദരിയും അമ്മയെ കാണാന്‍ പോലും കൂട്ടാക്കാറില്ലെന്നും പ്രതി കോടതിയെ അറിയിച്ചിരുന്നു. അഭിഭാഷകനായ ശേഷം പാവപ്പെട്ട ജനങ്ങള്‍ക്ക് നിയമസഹായം നല്‍കണമെന്നാണ് ആഗ്രഹമെന്നും പ്രതി പറയുകയുണ്ടായി. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം വാദിച്ചിരുന്നു. എന്നാൽ, ഒരു സീരിയല്‍ കില്ലര്‍ എന്ന നിലയില്‍ പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും വധശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷന് വാദിച്ചു. (അവസാനിച്ചു)
സീമ മോഹന്‍ലാല്‍