അങ്ങകലെ ഒരു രോദനം

agganeyവംശം

കാട്ടുമല എന്ന ആദ്യ കുടുംബത്തിലെ 12 തറവാടുകള്‍ ഉള്‍പ്പെട്ടതാണ് കുടിയ വംശം. കമ്മാടി, കാട്ടുമല, നിടിയമല, ചുള്ളിമല, എടമല, കടമല, കുണ്ടത്തിക്കാനം, ചോനമ്പാടി, ബാപ്പംചാല്‍, മരുതോത്ത്, പൊങ്കാനം, പള്ളത്താല്‍ എന്നീ തറവാടുകളുടെ മഹിമയില്‍ സമൃദ്ധമായിരുന്നു 20-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കുടിയ വംശം. 300 ലധികം പേര്‍ അന്ന് ഇവിടെ ജീവിച്ചിരുന്നു എന്ന് പഴയ തലമുറ ഓര്‍ക്കുന്നു.

കാട്ടുമല തറവാടാണ് ഇപ്പോള്‍ അംഗസംഖ്യയില്‍ മുമ്പില്‍. 40 അംഗങ്ങള്‍ ഈ തറവാടിന്റെ ഭാഗമായുണ്ട്. രണ്ടാം സ്ഥാനത്ത് നിടിയമലയും ചുള്ളിമലയും-26 അംഗങ്ങള്‍ വീതം. എടമല-25, കമ്മാടി-20, മരുതോത്ത്-18, കുണ്ടത്തിക്കാനം-16 എന്നതാണ് തറവാടു തിരിച്ചുള്ള അംഗബലം.

അഞ്ച് തറവാടുകള്‍ ക്ഷയിച്ചുപോയിരിക്കുന്നു. കടമല, ചോനമ്പാടി, ബാപ്പംചാല്‍, പൊങ്കാനം, പള്ളത്താല്‍ എന്നീ തറവാടുകളാണ് ക്ഷയിച്ചുപോയിരിക്കുന്നത്. കടമല, ബാപ്പംചാല്‍, പൊങ്കാനം തറവാടുകള്‍ പത്തു വര്‍ഷം മുമ്പുവരെ നിലനിന്നിരുന്നതായി ഊര് മൂപ്പന്‍ ബെള്യപ്പ ഓര്‍ക്കുന്നു. ചോനമ്പാടിയും പള്ളത്താലും വര്‍ഷങ്ങള്‍ക്കുമുമ്പേ ക്ഷയിച്ചുപോയിരുന്നതായി അദ്ദേഹം പറഞ്ഞു.

കുടിയ സമുദായത്തെ കേരളത്തില്‍ കമ്മാടിയില്‍ മാത്രമേ കാണുകയുള്ളൂ. കര്‍ണാടക സംസ്ഥാനത്തെ ബാഗമണ്ഡല, ജോഡ്ഗാഡി പ്രദേശങ്ങളില്‍ രണ്ട് കോളനികളിലായി ഏതാണ്ട് 200 ഓളം പേരുകൂടി കുടിയ സമുദായത്തിന്റെ ഭാഗമാണ്. പക്ഷെ അവരുടെ ഭാഷയും സംസ്കാരവും വ്യത്യസ്തമാണ്. അതിനാല്‍ കേരളത്തിന്റെ സ്വന്തം കുടിയ സമുദായം കമ്മാടിയില്‍ മാത്രമേഉള്ളൂ എന്ന് ഉറപ്പിക്കാം.

ദേശം

കാസര്‍ഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിലെ കമ്മാടിയാണ് കുടിയ സമൂഹത്തിന്റെ ദേശം. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശത്തോട് ചേര്‍ന്നാണ് ഈ പ്രദേശം. നൂറ്റാണ്ടുകള്‍ക്കുമുമ്പേ ഈ സമൂഹം ഇവിടെ നിലനിന്നതായി കരുതുന്നു. ചരിത്ര രേഖകളില്‍ ഇത് വ്യക്തമായി കണ്ടെത്താന്‍ കഴിയില്ലെങ്കിലും കുടിയരുടെ തുടിപ്പാട്ടുകളും പരമ്പരാഗത അറിവുകളും വിശ്വാസങ്ങളും ഇതു ശരിവയ്ക്കുന്നു. കാടിന്റെ മക്കളായാണ് കുടിയ സമുദായം സ്വയം വിലയിരുത്തുന്നത്. പുനം കൃഷിയും നായാട്ടുമായിരുന്നു പരമ്പരാഗത തൊഴില്‍. കാടിന്റെ മക്കളെന്ന അഭിമാനമായിരുന്നു അന്ന് അവരുടെ ശക്തി.

നാഗരികതയുടെ കടന്നുകയറ്റമാണ് കുടിയദേശത്തെ മാറ്റത്തിന് വിധേയമാക്കിയത്. കുടകില്‍നിന്നും മറ്റുപ്രദേശങ്ങളില്‍നിന്നും എത്തിയ ഭൂപ്രഭുക്കന്‍മാര്‍ തുച്ഛവിലയ്ക്കും കാടുപ്രദേശം കൈയേറിയും ഇവിടെ ഏക്കറുകണക്കിന് സ്ഥലം വാങ്ങിക്കൂട്ടി. ഇവിടെ എസ്റ്റേറ്റുകള്‍ സ്ഥാപിച്ച പണക്കാര്‍ കുടിയരെ അവരുടെ ദേശത്ത് കുടിയാന്‍മാരാക്കി. കുടിയരുടെ അധ്വാനശേഷിയേയും നിഷ്കളങ്കതയേയും ചൂഷണം ചെയ്യുകയായിരുന്നു അവര്‍. ഏലം എന്ന അമൂല്യ സുഗന്ധവ്യഞ്ജനം കണ്ടെത്തി അത് എസ്‌റ്റേറ്റ് മുതലാളിമാര്‍ക്ക് പറഞ്ഞുകൊടുത്ത കുടിയര്‍ക്ക് ഏലത്തോട്ടത്തിലെ കുടിയാന്‍മാരാകുകയായിരുന്നു പിന്നീടുള്ള വിധി.

അങ്ങനെ വംശശുദ്ധിയും ദേശ ശുദ്ധിയും ക്രമേണ കൈമോശം വന്നുതുടങ്ങി. കാടും അതിന് അനുരൂപപ്പെടുന്ന സംസ്കാരവും എന്ന സ്ഥിതിയില്‍നിന്നും എസ്റ്റേറ്റും അതിന് അനിരൂപപ്പെടുന്ന സംസ്കാരവും എന്ന നിലയിലേക്ക് അവര്‍ ചുരുക്കപ്പെട്ടു. ഇതിന് അല്‍പ്പമെങ്കിലും മാറ്റം വന്നത് ഭൂപരിഷ്കരണ നിയമത്തിലൂടെയാണ്. അതു പ്രകാരം വീടുവയ്ക്കാനുള്ള കുറച്ചു സ്ഥലം അവര്‍ക്കു പതിച്ചുകിട്ടിയിട്ടുണ്ട്. പക്ഷെ ഉപജീവനത്തിന് പലര്‍ക്കും എസ്റ്റേറ്റ് പണിയെത്തന്നെ ആശ്രയിക്കേണ്ടിവന്നു.

സംസ്കാരം

പതിറ്റാണ്ടുകളുടെ സാംസ്കാരിക പാരമ്പര്യമുണ്ട് കുടിയര്‍ക്ക്. പക്ഷെ ചരിത്രം രേഖപ്പെടുത്താത്തതിനാല്‍ അവയിന്നും പാട്ടറിവുകള്‍ മാത്രം.കുടിയ സമുദായത്തിന്റെ സംസ്കാരം തുടിപ്പാട്ടുകളിലൂടെയാണ് ഇന്ന് നിലനില്‍ക്കുന്നത്. ഭാഷയും ദേശവും വിശ്വാസവുമെല്ലാം ഈ പാട്ടുകളില്‍ കാണാം.

സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സാംസ്കാരിക അന്തരീക്ഷമാണ് ഇവിടെ നിലനില്‍ക്കുന്നത്. പെണ്‍കുട്ടികള്‍ ഋതുമതികള്‍ ആകുമ്പോള്‍ അനുഷ്ഠിക്കുന്ന ആചാരം കലര്‍പ്പില്ലാതെ ഇന്നും നിലനിന്നുപോരുന്നു. കൂടാതെ മരണാനന്തര ആചാരത്തില്‍ സ്ത്രീകള്‍ക്കാണ് മുഖ്യസ്ഥാനം നല്‍കുന്നത്. ആത്മാക്കള്‍ക്ക് ബലിയിടേണ്ട കടമ സ്ത്രീകള്‍ക്കാണ്. 15 ദിവസം നോമ്പ് നോക്കിയാണ് അവര്‍ ബലിയിടല്‍ ചടങ്ങ് നടത്തുന്നത്.
കുടിയ ചെക്കാ എന്ന തെയ്യത്തിന്റെ ഉത്ഭവവും കുടിയ സമുദായവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. ദേവിയെ ദര്‍ശിക്കാന്‍പോയ കുടിയ യുവാവ് പിന്നീട് അവിടത്തെ വിനീത ദാസനായി എന്നതാണ് ഐതിഹ്യം. അതിന്റെ ഓര്‍മയ്ക്കയി കുടിയ ചെക്കാ എന്ന തെയ്യംഇന്നും കെട്ടിയാടപ്പെടുന്നു.

പക്ഷെ സാംസ്കാരിക അധഃപതനത്തിന്റെ വക്കിലാണ് ഇന്ന് കുടിയ സമൂഹം. കോളനി വിടുന്നവരും വിവാഹം കഴിഞ്ഞു പോകുന്ന പെണ്ണുങ്ങളും സംസ്കാരം പിന്‍തുടരുന്നില്ല. കൂടാതെ കോളനിയില്‍തന്നെയുള്ള പുതുതലമുറ സംസ്കാരങ്ങളോടും വിശ്വാസങ്ങളോടും നീതിപുലര്‍ത്തുന്നുമില്ല.

ഭാഷ

കുടിയര്‍ സ്വന്തമായി രൂപപ്പെടുത്തിയെടുത്തതാണ് കുടിയ ഭാഷ. മലയാളവും കന്നഡയും തുളുവും ഇടകലര്‍ന്നു വരുമെങ്കിലും സംസ്കൃതത്തോടാണ് കുടിയ ഭാഷയ്ക്കു കൂടുതല്‍ സാമ്യം. അതിനര്‍ഥം ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രം സംസ്കൃതം പഠിക്കാന്‍ അവസരമുണ്ടായിരുന്ന കാലത്ത് അതുപഠിച്ച് അതിനെക്കഴിഞ്ഞും മികച്ച ഭാഷയായി രൂപപ്പെടുത്താനുള്ള ശ്രമം കുടിയരുടെ പൂര്‍വികര്‍ നടത്തിയെന്നുള്ളതാണ്.

ഭാഷയോട് അടിസ്ഥാനപ്പെടുത്തിയുള്ള സംസ്കാരവും വിശ്വാസവുമാണ് കുടിയരുടേത്. ഇവരുടെ സാംസ്കാരിക രൂപമായ തുടികൊട്ടും പാട്ടും തുടങ്ങി ആചാരാനുഷ്ഠാനങ്ങളുടെ പ്രാര്‍ഥനകള്‍പോലും കുടിയ ഭാഷയിലാണ് രൂപപ്പെട്ടിരിക്കുന്നത്. നാട്ടറിവുകളും വീട്ടറിവുകളും ഭാഷയില്‍ നിലനില്‍ക്കുന്നു. പാരമ്പര്യവും ചരിത്രവും കുടിയ ഭാഷയില്‍ തലമുറകള്‍ക്ക് ലഭിച്ചുപോരുന്നു. ലിപി ഇല്ലാത്ത ഭാഷയായതിനാല്‍ ഇത് ഇന്നും പരമ്പരാഗത അറിവായി തുടര്‍ന്നുപോരുന്നു.

സ്വകാര്യ അഹങ്കാരമായി കുടിയര്‍ കരുതിവച്ച ഭാഷയ്ക്കുപോലും അധഃപതനത്തിന്റെ കാലമാണ്. കുട്ടികള്‍ പലരും ഈ ഭാഷ പറയാന്‍ മടിക്കുന്നു. മറ്റുള്ളവര്‍ക്ക് മുന്നില്‍ ഈ ഭാഷ ഉപയോഗിക്കാന്‍ മടിക്കുകയാണിവര്‍.
വെറും കോളനി ഭാഷയായി ഇത് അധിക്ഷേപിക്കപ്പെടുകയാണെന്ന് കുട്ടികള്‍ പരിതപിക്കുന്നു. അധിക്ഷേപമാണ് കുട്ടികള്‍ ഭയക്കുന്നതെങ്കില്‍ അത് വെറും നാണക്കേടല്ല, പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനതയോടുള്ള വെല്ലുവിളിയാണെന്ന് അവര്‍ അറിയട്ടെ.
കൊഴിഞ്ഞു തീരുന്ന ജനതയെക്കുറിച്ച് നാളെ…

‘ഇനി പറയാന്‍ ഭാഷകൂടി ഇല്ലാതെ വരുമോ ?”

“കുടിയ ഭാഷേന്നെ ഞങ്ങക്ക് എല്ലാം. അതിലാണ് ഞങ്ങടെ പാട്ടും താളോക്കെ. തുടിപ്പാട്ടും ചാമുണ്ഡീന്റാടെ ചെല്ലുന്ന പല പ്രാര്‍ഥനേം കുടിയ ഭാഷേലെന്നെ.പക്ഷെ ഇപ്പോ അതൊക്കെ ചെയ്യുന്ന ആള്‍ക്കാര് കൊറഞ്ഞൂന്നുള്ളത് സത്യാ… ആദിവാസി വിഭാഗങ്ങളില് സ്വന്തമായി ഭാഷയുള്ള ചുരുക്കം ചില വിഭാഗങ്ങളില്‍ ഒന്നാണ് കുടിയ സമൂഹം. ലിപിയില്ലെങ്കിലും സംസാരിക്കാന്‍ ഈ ഭാഷേല് കഴിയും. പൂര്‍വികര് പറഞ്ഞുതന്ന അറിവിലൂടെയാണ് ഭാഷ ഇന്നും നിലനില്‍ക്കുന്നത്.

ഞങ്ങടെ കുട്ടികള്‍ക്കല്ലാം ഭാഷ പറയാന്‍ മടിയന്നെ. ഞങ്ങള് വല്യോര് വീട്ടില് ഭാഷ ഉപയോഗിച്ചാലും കുട്ടികള് അതൊന്നും പറയൂല്ല. പൊറത്ത് ഈ ഭാഷ പറയുന്നത് നാണക്കേടാണ് പോലും. ഞങ്ങള് അവരെ ഭാഷപറയാന്‍ നിര്‍ബന്ധിക്കുവെങ്കിലും ഓര്‍ക്ക് അതിലൊന്നും വലിയ താല്‍പര്യം ഇല്ല.

ഭാഷ പോയാ ഞങ്ങ പകുതി പോയീന്ന് കൂട്ടിയാ മതി. കാരണം ഞങ്ങടെ പഴയ കഥകളും വിശ്വാസങ്ങളും കുടിയ ഭാഷയിലുള്ള പാട്ടുകളിലും മറ്റുമാണ് നിലനില്‍ക്കുന്നത്. ഇത് പരമ്പരാഗതമായി കിട്ടുന്ന അറിവാണ്. ഞങ്ങടെ മക്കള് ഇത് പഠിച്ചില്ലെങ്കി പിന്നെ ഇതൊന്നും ഈടെ ഉണ്ടാവൂല്ല.

ഭാഷ നഷ്ടപ്പെടാന്‍ അനുവദിച്ചൂടാ. ഇതിനെ സംരക്ഷിക്കാന്‍ സര്‍ക്കാരും ഞങ്ങളെ സഹായിക്കണം. ആദിവാസി ഭാഷ സംരക്ഷിക്കാന്‍ ഒരു കേന്ദ്രം തുടങ്ങണന്നാണ് ഞങ്ങടെ ആവശ്യം. കൂടാതെ ഞങ്ങടെ ഭാഷയെയും സംസ്കാരത്തെയും മറ്റുള്ളവരെ കാണിക്കാന്‍ സൗകര്യം ഒരുക്കണം. ആദിവാസി കലാമേള പോലുള്ള പരിപാടി വ്യാപകമാക്കണം. അപ്പോ ഞങ്ങടെ മക്കളേം അതില് പങ്കെടുപ്പിക്കാല്ലോ. അങ്ങനെ അവരില്‍ ഭാഷയും സംസ്കാരവും ഊട്ടി ഉറപ്പിക്കാല്ലോ.’

belliyapaബേള്യപ്പ
കമ്മാടി കോളനിയിലെ ഉര് മൂപ്പന്‍

Related posts