അതേ, ബാഴ്‌സ അര്‍ഹിച്ചതു തന്നെ

sp-barzhaഞങ്ങളേക്കാള്‍ അര്‍ഹത അവര്‍ക്കു തന്നെയാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ കിരീടം ലഭിച്ചു, റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദീന്‍ സിദാന്റെ വാക്കുകളാണ് ഇവ. അതേ, സ്പാനിഷ് ലാലിഗ കിരീടം ബാഴ്‌സയ്ക്ക് വേണമായിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ ദുരന്തത്തിന് പരിഹാരമാകില്ലെങ്കില്‍ക്കൂടി. സസ്‌പെന്‍സും ത്രില്ലിംഗും നിറഞ്ഞ ഒരു സിനിമ കാണുന്നതുപോലെ ഉദ്വേഗജനകമായിരുന്നു സ്പാനിഷ് ലീഗിലെ അവസാന മത്സരം. ബാഴ്‌സ അവസാന മത്സരത്തില്‍ സമനിലയില്‍ പിരിയുകയോ പരാജയപ്പെടുകയോ ചിരവൈരികളായ റയല്‍ മാഡ്രിഡ് ജയിക്കുകയും ചെയ്താല്‍ കിരീടം മാഡ്രിഡിലേക്കു പോകും. ഇങ്ങനെയുണ്ടാകാതിരിക്കാന്‍ ബാഴ്‌സ ആരാധകരും ബാഴ്‌സയുടെ തോല്‍വിക്കായി റയല്‍ ആരാധകരും അവസാന മത്സരത്തില്‍ കാത്തിരുന്നു. ലീഗിലെ അവസാന അഞ്ചു മത്സരവും മത്സരങ്ങളും ജയിച്ച് കിരീടം വിട്ടുകൊടുക്കാതെ സൂക്ഷിക്കാന്‍ കറ്റാലന്‍ കരുത്തര്‍ക്കായി.

തുടക്കം സമ്മിശ്രം, തിരിച്ചുവരവ്, പതര്‍ച്ച

2015-16ന്റെ സീസണില്‍ ബാഴ്‌സലോണയുടെ തുടക്കം സമ്മിശ്രമായിരുന്നു. ലീഗിലെ നാലാം മത്സരത്തില്‍ സെല്‍റ്റ വിഗോയില്‍നിന്നും കനത്ത തോല്‍വി നേരിട്ടു. ഒരു മത്സരം കൂടി കഴിഞ്ഞപ്പോള്‍ വീണ്ടും തോല്‍വി. രണ്ടു തോല്‍വികള്‍ക്കുശേഷം ബാഴ്‌സയുടെ ഒരു മുന്നേറ്റമായിരുന്നു. വെല്ലുവിളിക്കാന്‍ റയലിനു പോലുമായില്ല. ലീഗിലെ പ്രധാന വൈരി റയലിനെ അവരുടെ ഗ്രൗണ്ടില്‍വച്ച് നാണംകെടുത്തി. അതിനുശേഷം പുതിയ ശക്തിയായ അത്‌ലറ്റികോ മാഡ്രിഡിനെയും പിച്ചിച്ചീന്തി. ലാ കൊരുണ, വലന്‍സിയ, എസ്പാനിയോള്‍, വിയ്യറയല്‍ എന്നിവര്‍ സമനിലയില്‍ തളച്ചൊഴിച്ചുനിര്‍ത്തിയാല്‍ ബാഴ്‌സ മാത്രമായിരുന്നു കളത്തില്‍. സുവാരസും മെസിയും നെയ്മറുമായിരുന്നു വിജയങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്.

മെസി, സുവാരസ്, നെയ്മര്‍

ബാഴ്‌സലോണയുടെ കരുത്ത് എംഎസ്എന്‍ ത്രയത്തിലാണ് കുടികൊള്ളുന്നതെന്ന് 2015-16 സീസണ്‍ വീണ്ടും തെളിയിച്ചു. ലീഗ് സീസണില്‍ മൂവരും ചേര്‍ന്ന് 90 ഗോളാണ് അടിച്ചു കൂട്ടിയത്. ഇതില്‍ 40 ഗോള്‍ സുവാരസില്‍നിന്നുമായിരുന്നു. മെസി 26 എണ്ണവും നെയ്മര്‍ 24 ഗോളും നേടി. സെപ്റ്റംബര്‍ 26ന് ലാസ് പാല്‍മാസിനെതിരെയുള്ള മത്സരത്തില്‍ ഗുരുതര പരിക്കേറ്റ മെസി സീസണിലെ ആദ്യ എല്‍ക്ലാസികോയില്‍ പകരക്കാനായാണ് തിരിച്ചുവരുന്നത്. മെസി ഇല്ലായിരുന്നപ്പോള്‍ നെയ്മറും സുവാരസും നേതൃത്വമേറ്റെടുത്തു. ഒരുഘട്ടത്തില്‍ നെയ്മര്‍ ഗോള്‍ പട്ടികയില്‍ മുന്നിലായിരുന്നു. മെസി എത്തിയതോടെ സുവാരസിന്റെ ബൂട്ടുകള്‍ക്കു തീപിടിച്ചു. നെയ്മര്‍ മങ്ങുകയും ചെയ്തു.

ഗോളടിക്കുന്നതില്‍ മാത്രമല്ല അടിപ്പിക്കുന്നതിലും എംഎസ്എന്‍ ത്രയം തങ്ങളുടെ മികവ് പ്രകടമാക്കി. 16 അസിസ്റ്റുകളുമായി മെസിയും സുവാരസും ആദ്യ സ്ഥാനങ്ങളിലെത്തിയപ്പോള്‍ 12 അസിസ്റ്റുമായി നെയ്മറും മികവ് പുറത്തെടുത്തു. ഇവര്‍ക്കു പുറമെ ഇവാന്‍ റാക്കിട്ടിച്ച്, സെര്‍ജിയോ ബുസ്ക്വറ്റ്‌സ്, ജോര്‍ഡി ആല്‍ബ, ഡാനി ആല്‍വ്‌സ്, ഗോള്‍കീപ്പര്‍ ക്ലോഡിയോ ബ്രാവോ എന്നിവരും മികച്ച പ്രകടനം നടത്തി. ഗോളുകളുടെ എണ്ണത്തിലും 1954-1963 സീസണുകളില്‍ ബാഴ്‌സയ്ക്കുവേണ്ടി കളിച്ച ഉറുഗ്വെ താരം റമോണ്‍ ആല്‍ബര്‍ട്ടോ വിയ്യാവര്‍ദേയുടെ ഗോളുകളുടെ റിക്കാര്‍ഡ് സുവാരസ് മറികടന്നു.

രണ്ടു സീസണിലായി ആകെ 84 ഗോളുകള്‍ ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ നേടി. ഈ സീസണില്‍ ലീഗില്‍ ടോപ് സ്‌കോററായതോടെ പിച്ചിച്ചി ട്രോഫിയും സുവാരസ് സ്വന്തമാക്കി. 2008നുശേഷം മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമല്ലാതെ പിച്ചിച്ചി ട്രോഫി നേടുന്ന ആദ്യ താരമാണ് സുവാരസ്.

കണക്കിലെ ബാഴ്‌സ

കഴിഞ്ഞ എട്ട് ലാ ലിഗ സീസണില്‍ രണ്ടു തവണയേ കിരീടം ന്യൂകാമ്പിലെത്താതിരുന്നിട്ടുള്ളൂ.

ഈ സീസണില്‍ നേടിയത് 112 ഗോളുകള്‍. ഇതില്‍ തൊണ്ണൂറും എംഎസ്എന്‍ ത്രയത്തിന്റേതായിരുന്നു. ഗോളുകളുടെ എണ്ണത്തില്‍ മികച്ച മൂന്നാമത്തെ സീസണ്‍. 2012-13ല്‍ 115, 2011-12ല്‍ 114 ഗോളുകള്‍.

40 ഗോള്‍ നേടിയ സുവാരസ് ആറ് ഹാട്രിക്കുകളാണ് ഈ സീസണില്‍ സ്വന്തമാക്കിയത്. യൂറോപ്പിലെ ടോപ് ലീഗുകളില്‍ മൂന്നിലധികം ഹാട്രിക് നേടിയ മറ്റൊരു കളിക്കാരനുമില്ല

91 പോയിന്റ് നേടിയ ബാഴ്‌സ ഏറ്റവും കുറച്ചു പോയിന്റില്‍ (87) കിരീടം നേടിയത് പെപ് ഗാര്‍ഡിയോളയുെട പരിശീലന കാലത്ത് (2008-09)
തുടര്‍ച്ചയായി രണ്ടു സീസണിലും ലാ ഗില കിരീടം നേടുന്ന ഏഴാമത്തെ പരിശീലകനാണ് എന്‍റികെ. കളിക്കാരനായിരുന്നപ്പോഴും രണ്ടു തുടര്‍സീസണില്‍ (1997-98, 1998-99)എന്‍റികെ ബാഴ്‌സയുടെ കിരീടത്തില്‍ പങ്കാളിയായിരുന്നു.

Related posts