അന്നു തളിപ്പറമ്പില്‍ കോണ്‍ഗ്രസ് കൊടി പാറിയതു താന്‍ കാരണം: പാട്ടത്തില്‍ രാഘവന്‍

knr-congressതളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തില്‍ 1970ല്‍ ആദ്യമായി കോണ്‍ഗ്രസിന്റെ കൊടി പാറിയതു താന്‍ കാരണമാണെന്നു തൊണ്ണൂറുകാരനായ പാട്ടത്തില്‍ രാഘവന്‍. സ്വതന്ത്രനായി മത്സരിച്ച് അന്നു താന്‍ പിടിച്ച 4716 വോട്ടുകളാണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി.പി. ഗോവിന്ദന്റെ വിജയത്തില്‍ നിര്‍ണായകമായത്. 909 വോട്ടുകള്‍ക്ക് സിറ്റിംഗ് എംഎല്‍എയായ സിപിഎമ്മിലെ കെ.പി. രാഘവപൊതുവാളിനെ ഗോവിന്ദന്‍ നമ്പ്യാര്‍ തോല്‍പ്പിച്ചത്. പരാജയത്തോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്നു രാഘവപൊതുവാള്‍ പിന്‍മാറിയതായും പാട്ടത്തില്‍ രാഘവന്‍ ഓര്‍ക്കുന്നു.

ഏഴ് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഏഴ് നിയമസഭാ തെരഞ്ഞെടുപ്പിലും സ്വതന്ത്രനായി മല്‍സരിച്ചയാളാണു പാട്ടത്തില്‍. ഓരോ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുമ്പോഴും തളിപ്പറമ്പുകാര്‍ അന്വേഷിക്കുന്നത് രാഘവന്‍ മാഷ് ഇത്തവണ മല്‍സരിക്കുമോ എന്നായിരുന്നു. ഇന്നത്തെ രാഷ്ടീയം ദുഷിച്ചുനാറിയിരിക്കുകയാണെന്നും, തെരഞ്ഞെടുപ്പുകളില്‍ ഇനി മല്‍സരിക്കാനുള്ള ശാരീരിക ശേഷി തനിക്കില്ലെന്നും കാഞ്ഞിരങ്ങാട്ടെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന പാട്ടത്തില്‍ പറയുന്നു. 1970 ല്‍ കലപ്പയും ചക്രവും ചിഹ്നത്തില്‍ മല്‍സരിച്ച രാഘവന്‍ അവസാനമായി മല്‍സരിച്ചത് 2009 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലായിരുന്നു. വാക്കിംഗ് സ്റ്റിക്ക് ചിഹ്നത്തിലായിരുന്നു ഒടുവിലെ മല്‍സരം. എണ്ണൂറോളം വോട്ടുകളാണ് അന്നു നേടിയത്. പിന്നീട് തെരഞ്ഞെടുപ്പ് രംഗത്തുനിന്നു പിന്‍മാറി.

1970 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ തളിപ്പറമ്പുകാരെ ഞെട്ടിച്ച രാഘവന്‍ പിന്നീട് നടന്ന മല്‍സരങ്ങളിലും പ്രചാരണത്തിലെ വ്യത്യസ്തത കൊണ്ട് തളിപ്പറമ്പിലെ വോട്ടര്‍മാരെ അമ്പരപ്പിച്ചു. വാടകയ്‌ക്കെടുത്ത ജീപ്പില്‍ സ്വയം അനൗണ്‍സ്‌മെന്റ് ചെയ്ത് പ്രചാരണം നടത്തുന്ന ഇദേഹത്തിന്റെ 1970 ലെ പ്രചാരണം ഉദ്ഘാടനം ചെയ്തത് ‘നേതാജി സുഭാഷ്ചന്ദ്രബോസ്’ ആയിരുന്നു.

ഉദ്ഘാടനത്തിന് നേതാജി വരുന്നുവെന്ന് പ്രചാരണം നടത്തിയശേഷം ബാഗില്‍ നിന്ന് നേതാജിയുടെ ഫോട്ടോ എടുത്ത് മേശപ്പുറത്ത് വച്ചശേഷം നേതാജി പ്രസംഗിക്കുന്ന രീതിയില്‍ സ്വയം പ്രസംഗിക്കുകയായിരുന്നു. ആക്ഷേപഹാസ്യം നിറഞ്ഞ രാഘവന്‍ മാസ്റ്ററുടെ പ്രസംഗം കേള്‍ക്കാന്‍ അക്കാലത്ത് നൂറുകണക്കിനാളുകളാണ് തടിച്ചു കൂടിയിരുന്നത്.
1970 ന് ശേഷം 77, 80, 87, 91, 96, 2001 വര്‍ഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും, 1971, 1980, 84, 89, 96, 1999, 2004 വര്‍ഷങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മല്‍സരിച്ച ഇദേഹം 1982 ല്‍ സിപിഎമ്മിലെ സി.പി.മൂസാന്‍കുട്ടിയും കേരള കോണ്‍ഗ്രസിലെ പി.ടി. ജോസും തമ്മിലുള്ള മല്‍സരത്തില്‍ ജോസിന് അനുകൂലമായ നിലപാടെടുത്ത് പിന്‍മാറിയിരുന്നു.

അന്ന് കേരള കോണ്‍ഗ്രസിന്റെ ചിഹ്നം കുതിരയും പാട്ടത്തിലിന്റെ ചിഹ്നം ഒട്ടകവുമായിരുന്നു. രണ്ട് ചിഹ്നങ്ങളും തമ്മിലുള്ള സാമ്യം കാരണം പാട്ടത്തില്‍ ജോസിന്റെ അപേക്ഷ മാനിച്ച് പത്രിക പിന്‍വലിക്കുകയായിരുന്നു. 1983 ല്‍ പൂമംഗലം യുപി സ്കൂളില്‍നിന്നു വിരമിച്ച ശേഷം മുഴുവന്‍സമയ പൊതുപ്രവര്‍ത്തകനായ രാഘവന്റെ വേഷം തൂവെള്ള ജുബ്ബയും ഗാന്ധിതൊപ്പിയുമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി വീട്ടില്‍ പൂര്‍ണവിശ്രമത്തില്‍ കഴിയുന്ന ഇദേഹത്തിന് പഴയകാല ഓര്‍മകള്‍ പലതും നഷ്ടമായ അവസ്ഥയിലാണ്. എങ്കിലും തെരഞ്ഞെടുപ്പിനെ പറ്റി ചോദിക്കുമ്പോള്‍ അദേഹത്തിന്റെ കണ്ണുകള്‍ ഇപ്പോഴും വിടരുകയും മുഖത്ത് ആവേശം നിറയുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ പോകുന്നകാര്യവും ആലോചിച്ചിട്ടില്ലെന്നും 2009 ന് ശേഷം വോട്ട് ചെയ്തിട്ടില്ലെന്നും പാട്ടത്തില്‍ രാഘവന്‍ പറഞ്ഞു.

Related posts