അരങ്ങേറ്റത്തിനൊരുങ്ങി ഹോള്‍ക്കര്‍ സ്‌റ്റേഡിയം

SP-STADIUMന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ സമ്പന്നമായ പാരമ്പര്യം അവകാശപ്പെടാനാവുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. മുഷ്താഖ് അലി, രാജേഷ് ചൗഹാന്‍, നരേന്ദ്ര ഹിര്‍വാനി, ചന്ദ്രകാന്ത് പണ്ഡിറ്റ്, അമയ് ഖുറാസിയ, നമന്‍ ഓജ… മധ്യപ്രദേശ് രാജ്യത്തിന് സംഭാവന ചെയ്ത താരങ്ങളുടെ പട്ടിക നീളുകയാണ്. എന്നാല്‍ ഇന്നുവരെ ഒരു അന്താരാഷ്ര്ട ടെസ്റ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കാന്‍ മധ്യപ്രദേശിനു കഴിഞ്ഞിട്ടില്ല.

ഒക്ടോബര്‍ എട്ടിന് നടക്കുന്ന ഇന്ത്യ– ന്യൂസിലാന്‍ഡ് പരമ്പരയിലെ മൂന്നാം ടെസ്‌റ്റോടെ മധ്യപ്രദേശിന്റെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയമാണ് ആ അസുലഭ മുഹൂര്‍ത്തിന് വേദിയാവുക. 28000 ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് സ്‌റ്റേഡിയത്തിനുള്ളത്. 2015ല്‍ ചേര്‍ന്ന ബിസിസിഐയുടെ മീറ്റിംഗിലാണ് ഹോള്‍ജര്‍ സ്‌റ്റേഡിയത്തിന് ടെസ്റ്റ് പദവി നല്‍കിയത്. എന്നിരുന്നാലും സ്‌റ്റേഡിയം അന്താരാഷ്ര്ട മത്സരങ്ങള്‍ക്ക് വേദിയാകുന്നത് ഇതാദ്യമല്ല. നാല് ഏകദിനങ്ങളും രണ്ട് ഐപിഎല്‍ മത്സരങ്ങളും ഇവിടെ നടന്നിട്ടുണ്ട്. എല്ലാ ഏകദിനങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം.

ഇംഗ്ലണ്ടിനെതിരെ രണ്ടുമത്സരവും വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേ ഓരോ മത്സരവുമാണ് ഇന്ത്യ ഇവിടെ കളിച്ചത്. പൊതുവേ ബാറ്റ്‌സ്മാന്മാരെ തുണയ്ക്കുന്ന വിക്കറ്റാണ് സ്‌റ്റേഡിയത്തിലേത്. ചെറിയ ബൗണ്ടറികള്‍ ബാറ്റ്‌സ്മാന്‍മാരുടെ മനംനിറയ്ക്കും. 2011 ഡിസംബര്‍ എട്ടിന് വീരേന്ദ്ര സെവാഗ് ഏകദിനത്തില്‍ നേടിയ ഇരട്ട സെഞ്ചുറിയ്ക്കും ഈ സ്‌റ്റേഡിയം സാക്ഷിയാണ്.അന്ന് 219 റണ്‍സാണ് സെവാഗ് അടിച്ചുകൂട്ടിയത്. ഒരു ദശകം കൂടി പിന്നോട്ടുപോയാല്‍ ഇംഗ്ലണ്ടിന്റെ 289 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഏഴുവിക്കറ്റിന് വിജയിച്ച ചരിത്രവും സ്‌റ്റേഡിയം പറയും.

Related posts