ആല്‍മരങ്ങള്‍ നശിപ്പിക്കുന്നത് വരള്‍ച്ചയുടെ കാഠിന്യം വര്‍ധിപ്പിക്കുന്നു

KNR-AALMARAMതളിപ്പറമ്പ്: ആല്‍മരങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നത് വരള്‍ച്ചയുടെ കാഠിന്യം വര്‍ധിപ്പിക്കുന്നതായി പഠനം. ഒരുകാലത്ത് കേരളത്തില്‍ വ്യാപകമായിരുന്ന പേരാല്‍ ഇനത്തില്‍പെട്ട മരങ്ങള്‍ മുറിച്ചുമാറ്റുകയും പുതിയ മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും ചെയ്യാത്തത് ജലദൗര്‍ലഭ്യം വര്‍ധിപ്പിക്കുന്നതായി കോയമ്പത്തൂരിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്‌സ് ആന്‍ഡ് ട്രീ ബ്രീഡിംഗ് നടത്തിയ പഠനം തെളിയിക്കുന്നതായി പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ ഡോ. എം.വി. ദുരൈ വെളിപ്പെടുത്തി.

റോഡിരികുകളിലും ജലാശയങ്ങളുടെ കരകളിലും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ നട്ടുവളര്‍ത്തിയ ആല്‍മരങ്ങളില്‍ 80 ശതമാനവും മുറിച്ചുമാറ്റപ്പെടുകയോ നശിക്കുകയോ ചെയ്തതായി പഠനങ്ങള്‍ വെളിവാക്കുന്നു. ആല്‍മരങ്ങള്‍ മുറിച്ചുമാറ്റി പകരം മഴമരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന സംസ്കാരം കേരളത്തില്‍ നടന്നതിന്റെ ഫലമാണ് വരള്‍ച്ചയും ചൂടും വര്‍ധിക്കാന്‍ കാരണമെന്നതാണ് കണ്ടെത്തല്‍. ഫിക്കസ് ബെങ്കലന്‍സിസ് എന്ന ശാസ്ത്ര നാമമുള്ള ബനിയന്‍ട്രീ എന്നറിയപ്പെടുന്ന ആല്‍മരങ്ങള്‍ തണലിനും ജലസംരക്ഷണത്തിനും ഏറെ പ്രധാനപ്പെട്ടതാണെന്ന് കണ്ടെത്തിയിരുന്നു.

മനുസ്മൃതിയിലും വരാഹമിഹിര ബൃഹല്‍സംഹിതയിലും ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ജലജൗര്‍ലഭ്യം ഉണ്ടാകാതിരിക്കാന്‍ ജലാശയങ്ങളുടെ കരയില്‍ പേരാല്‍ നടണമെന്ന് വ്യക്തമായ പരാമര്‍ശം വരാഹമിഹിരന്‍ രേഖപ്പെടുത്തുന്നുണ്ട്. പേരാലിന്റെ തൊലി, പൂമൊട്ട്, പൂവ്, കായ് എന്നിവ ഔഷധഗുണമുള്ളതാണ്. വായുമലിനീകരണം പലപ്പോഴും മരങ്ങളുടെ വളര്‍ച്ചയേയും നിലനില്‍പ്പിനേയും ബാധിക്കാറുണ്ട്. അഹമ്മദാബാദില്‍ നടന്ന ഒരു ഗവേഷണത്തില്‍ വായുമലിനീകരണത്തെ പിടിച്ചുനിര്‍ത്താന്‍ ഏറ്റവും കഴിവുള്ള മരം പേരാലാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഡോ. ദുരൈ പറഞ്ഞു.

നിരവധി പൂജാദികര്‍മങ്ങളിലും പേരാലിന്റെ മുകുളങ്ങളും ശാഖകളും ഉപയോഗിക്കുണുണ്ട്. പൗരാണിക കാലത്തും ബ്രിട്ടീഷ് ഭരണത്തിലും പേരാല്‍ മരങ്ങള്‍ നമ്മുടെ നാട്ടില്‍ വ്യാപകമായി നട്ടുവളര്‍ത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ സാമൂഹ്യ വനവത്കരണ വിഭാഗവും മറ്റ് സന്നദ്ധ സംഘടനകളും ആല്‍മരങ്ങള്‍ മുറിച്ചുമാറ്റി പകരം മറ്റ് മരങ്ങള്‍ നട്ടുപിടിപ്പിക്കാനാണ് ശ്രമം നടത്തുന്നത്. ക്ഷേത്രപരിസരങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ കുറച്ചെങ്കിലും ആല്‍മരങ്ങള്‍ അവശേഷിച്ചിരിക്കുന്നത്. ആലിന്‍കായകള്‍ ഭക്ഷിക്കുന്ന കാക്കകള്‍ ഉള്‍പ്പെടയുള്ള പക്ഷികളാണ് ആല്‍മരങ്ങളുടെ വ്യാപനത്തിന് പ്രധാനമായി സഹായിച്ചിരുന്നതെങ്കിലും ഇപ്പോള്‍ കാക്കകളും പക്ഷികളും വംശനാശഭീഷണി നേരിടുന്നതും ആല്‍മരങ്ങളുടെ വ്യാപനത്തെ ബാധിക്കുന്നുണ്ട്.

ആല്‍മരങ്ങളുടെ മൊട്ടുകള്‍ പൂജാദികര്‍മങ്ങളില്‍ പലതിനും ഒഴിച്ചുകൂടാനാവാത്തതായതിനാല്‍ പൂജാസ്റ്റോറുകളില്‍ ഇവയ്ക്ക് മോഹവില ലഭിക്കുന്നുണ്ട്. അവസരങ്ങള്‍ മുതലെടുത്ത് പലസ്ഥലങ്ങളില്‍ നിന്നും ആളുകള്‍ പേരാല്‍ മൊട്ടുകള്‍ ശേഖരിക്കുന്നതും മരങ്ങളുടെ അകാലമരണങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. ചന്ദനം, തേക്ക് എന്നി മരങ്ങളുടെ പട്ടികയിലേക്ക് പേരാലുകളേയും കൊണ്ടുവന്ന് സംരക്ഷിക്കണമെന്ന് പ്രകൃതി സംരക്ഷണ സംഘടനയായ മലബാര്‍ അസോസിയേഷന്‍ ഫോര്‍ നേച്ചര്‍ (മാന്‍) സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പേരാലുകളുടെ സംരക്ഷണത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് സംഘടനാഭാരവാഹികള്‍ അറിയിച്ചു.

Related posts