ആളുമാറി ചികിത്സ, പതിമൂന്നുകാരനായ വിദ്യാര്‍ഥി അവശതയില്‍; രോഗി മാറിയ വിവരം അറിഞ്ഞതു മൂന്നു ദിവസത്തെ ചികിത്സയ്ക്കു ശേഷം

alp-doctorആലുവ: ജില്ലാ ആശുപത്രിയെ വീണ്ടും വിവാദത്തിലാക്കി ചാര്‍ട്ട് മാറി ചികിത്സ. പരേതനായ വൃക്കരോഗിയുടെ ചാര്‍ട്ട് പ്രകാരം ചികിത്സിച്ച പതിമൂന്നുകാരനായ വിദ്യാര്‍ഥിയാണ് അപകടനില തരണം ചെയ്തുവരുന്നത്. മൂന്നാഴ്ച മുന്‍പ് ആലുവ ജില്ലാ ആശുപത്രിയില്‍ സംഭവിച്ച ഗുരുതരമായ ഈ കൈപിഴവ് പുറംലോകം അറിയുന്നത് ഇപ്പോഴാണ്. ആലുവ സ്വദേശിയും എസ്എന്‍ഡിപി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമായ ഉമര്‍ ഫാറൂഖാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായ ഹതഭാഗ്യന്‍.

പരേതനായ 39 കാരന്റെ ചാര്‍ട്ട്പ്രകാരമായിരുന്നു കഴിഞ്ഞ ഒക്ടോബര്‍ അഞ്ചു മുതല്‍ എട്ടുവരെ ഉമര്‍ ഫാറൂഖിന്റെ ചികിത്സിച്ചതെന്നു ബന്ധുക്കളാണ് ആരോപിക്കുന്നത്. മൂന്നു ദിവസത്തെ ചികിത്സകള്‍ക്കു ശേഷമാണു ചാര്‍ട്ടു മാറിയാണു കുട്ടിയെ ചികിത്സിക്കുന്നതെന്നു ഡോക്ടര്‍മാരും ബന്ധുക്കളും ശ്രദ്ധിച്ചത്. വൃക്കരോഗിക്കു നല്‍കുന്ന വീര്യമേറിയ മരുന്നുകള്‍ കഴിച്ച കുട്ടി ഇപ്പോള്‍ കിടപ്പു രോഗിയായി മാറിയിരിക്കുകയാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

വൃക്കരോഗിയായിരുന്ന പരേതനായ ബിജു എന്നയാളുടെ ചാര്‍ട്ട് പ്രകാരമാണ് കുട്ടിക്ക് ചികിത്സ നല്‍കിയിരുന്നത്. വൃക്കരോഗം സ്ഥിരീകരിക്കാന്‍ കുട്ടിയെ സ്കാന്‍ ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ സ്കാനിംഗില്‍ കുഴപ്പമൊന്നും കണ്ടെത്താനായില്ല. തുടര്‍ന്നു മൂത്രം കള്‍ച്ചര്‍ ചെയ്യാനും ഡോക്ടര്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഫലവും നേരത്തെ കണ്ടെത്തലുമായി സാമ്യമില്ലാതെ വന്നതോടെയാണു ഡോക്ടര്‍ ചാര്‍ട്ട് വിശദമായി പരിശോധിച്ചത്. ചാര്‍ട്ട്മാറി ചികിത്സച്ചതിനെച്ചൊല്ലി സംഭവമറിഞ്ഞെത്തിയ പൊതുപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. മാതാവിന്റെ സംരക്ഷണയിലുള്ള ഉമറിന് വിദഗ്ധ ചികിത്സ ആവശ്യമായി വന്നിരിക്കുകയാണ്. നിര്‍ദനരായ കുടുംബം ഇതിന് പോംവഴി തേടുകയാണ്.

അതേസമയം, ആശുപത്രി അധികൃതരുടെ കടുത്ത അനാസ്ഥ മൂലം ഒരു നിരപരാധി ഗുരുതരാവസ്ഥയിലായിട്ടും ഇതിനെതിരെ പ്രതികരിക്കാന്‍ ആരും തയാറാകാത്തതില്‍ ദുരൂഹതയുണ്ട്. ആശുപത്രിയില്‍ മദ്യപിച്ച ലേ സെക്രട്ടറിയെ പുറത്താക്കാന്‍ കാണിച്ച സമരാവേശം ഇക്കാര്യത്തില്‍ ആരും കാണിക്കുന്നില്ല. സിപിഐയുടെ നേതൃത്വത്തില്‍ തുടക്കത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും അവരും ഇപ്പോള്‍ മൗനത്തിലാണ്. അവശനിലയില്‍ കഴിയുന്ന കുട്ടിയെ എങ്ങനെ ചികിത്സിക്കും എന്നറിയാതെ വിഷമിക്കുകയാണ് കുടുംബം.

Related posts