ഇതോ ജനസേവനം! ഫ്‌ളാറ്റില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും; റഷീദിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് എംഎല്‍എമാര്‍

Flatതൃശൂര്‍: അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്‌ളാറ്റില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പോലീസിന്റെ വലയില്‍. അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചന. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ റഷീദിനെ അറസ്റ്റു ചെയ്യാതിരിക്കാന്‍ പോലീസിനുമേല്‍ രാഷ്ട്രീയസമ്മര്‍ദം ശക്തമാണ്. രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാരാണ് റഷീദിനെ സംരക്ഷിക്കാന്‍ മുന്‍പന്തിയിലുള്ളത്.

നേരത്തെ പല കേസുകളില്‍ നിന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഊരിപ്പോന്ന റഷീദ് പോലീസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ റഷീദിനെ പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റുചെയ്യാനാണ് പോലീസിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഇയാളുടെ ഫോണ്‍ രേഖകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്വര്‍ണ തട്ടിപ്പ്, കുഴല്‍പ്പണം, സ്വര്‍ണക്കടത്ത്, കുഴല്‍പ്പണ മാഫിയകളുമായി റഷീദിനുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം റഷീദിനെതിരേ പാര്‍ട്ടിതലത്തില്‍ നടപടിയെടുക്കാത്തതില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതക്കള്‍ക്കിടയില്‍ അമര്‍ഷം ശക്തമാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത് പാര്‍ട്ടിക്കു ദോഷംചെയ്യുമെന്ന് ഇവര്‍ കരുതുന്നു. റഷീദിനെതിരേ തെളിവു ശേഖരിക്കാന്‍ ഇവരില്‍ ചിലരുടെ സഹായവും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

മൂന്നാം പ്രതിയും റഷീദിനെ കാമുകിയുമായ ഗുരുവായൂര്‍ സ്വദേശിനി ശാശ്വതി(26) ഇന്നലെ അറസ്റ്റിലായിരുന്നു. റഷീദും ശാശ്വതിയും മറ്റൊരു സുഹൃത്ത് കൃഷ്ണപ്രസാദും ചേര്‍ന്നാണ് ഷൊര്‍ണൂര്‍ സ്വദേശി സതീഷിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

തുടര്‍ന്ന് ഒളിവില്‍ പോയ ശാശ്വതി മകളെ ഭര്‍ത്താവിന് കൈമാറാന്‍ എത്തിയപ്പോള്‍ പുഴക്കല്‍ പാടത്തുവച്ച് പിടിയിലാവുകയായിരുന്നു. കേസിലെ ഒന്നാം പ്രതി കൃഷ്ണ പ്രസാദ് നേരത്തേ പിടിയിലായിരുന്നു. വെസ്റ്റ് സിഐ വി.കെ. രാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സ്വകാര്യ ചാനലില്‍ “വെറുതെയല്ല ഭാര്യ’യെന്ന പരിപാടിയില്‍ മത്സരാര്‍ഥിയായി പങ്കെടുത്തിട്ടുള്ള ശാശ്വതി ഏറെനാളായി ഭര്‍ത്താവുമായി അകന്ന് അയ്യന്തോള്‍ പിനാക്കിള്‍ റസിഡന്‍സിയിലെ ഫ്‌ളാറ്റില്‍ മകളുമായി താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് ഭാര്യയും കുട്ടിയുമുള്ള റഷീദുമായി പ്രണയത്തിലായത്.

Related posts