ഇരട്ടകളുടെ പെരുമയില്‍ മരുതുംമൂട് ഗ്രാമം

TVM-ERATTAവിതുര:  ഇരട്ടകളുടെ പെരുമയില്‍ ഒരു ഗ്രാമംജില്ലയില്‍തന്നെ ശ്രദ്ധേയമാവുകയാണ്. വിതുര ഗ്രാമ പഞ്ചായത്തിലെ ചെറ്റച്ചലിനു സമീപം മരുതുംമൂട് ഗ്രാമത്തിലെ  ഇരട്ടകളാണ്  നാട്ടുകാരെ വട്ടം ചുറ്റിക്കുന്നത്.  ഒന്നരകിലോമീറ്റര്‍ ചുറ്റളവില്‍  പതിനേഴിലധികം ജോഡി ഇരട്ടകളാണ് ഈ ഗ്രാമത്തിലുള്ളത. ഇരട്ടകളെ പെട്ടന്നുതിരിച്ചറിയാന്‍ കഴിയാന്‍ പറ്റാത്തതുതന്നെയാണ് പ്രധാനപ്രശ്‌നമെന്ന് ചായം ഗവ. എല്‍പിഎസിലെ പ്രഥമാധ്യാപകന്‍ സപ്തപുരം മോഹന്‍ പറയുന്നു. പ്രദേശത്തെ ഇരട്ടകളിലധികവും പഠിക്കുന്നത് ഈ വിദ്യാലയത്തിലാണ്. ഐഡന്റിക്കല്‍ ട്വിന്‍സ് എന്നറിയപ്പെടുന്ന പെട്ടെന്നു തിരിച്ചറിയാനാകാത്ത ഇരട്ടകളെ കൊണ്ട് ക്ലാസ് ടീച്ചര്‍മാരും പലപ്പൊഴും പുലിവാലുപിടിക്കും.

ഏഴാം ക്ലാസുകാരായ മിഥുന്‍-മിഥുന ആറാംക്ലാസുകാരായ ആതിരാലക്ഷ്മി-ആരതിലക്ഷ്മി, അഞ്ചാംക്ലാസുകാരായ അനൂപ്-അനന്തു, നാലാം ക്ലാസുകാരായ ആരണ്യ-ആദിത്യ,ഒന്നാം ക്ലാസുകാരായ അഭിറാംവിജയ് -അഭിഷേക് വിജയ്, തന്‍മയ-തനയ, രണ്ടുവയസുകാരായ ആരവ്ശിവേഷ്-ആര്‍ണവ് ശിവേഷ്, ലക്ഷ്മി-പാര്‍വതി, അശ്വതി-ആതിര,പഞ്ചമി-പൗര്‍ണമി, ആര്യ-സൂര്യ, ധ്യാന്‍-ദര്‍ശന്‍ തുടങ്ങി തിരിച്ചറിയാന്‍ കഴിയാത്ത ഇരട്ടകളുടെ നിര അങ്ങനെ നീളുന്നു. ഇവരെല്ലാം ഇരട്ടകളിലെ രണ്ടാംതലമുറക്കാരാണ്.  ഒന്നാം തലമുറയെന്നുപറയാവുന്ന മുതിര്‍ന്നവരെല്ലാം വിവിധമേഖലകളില്‍ ജീവിതം കെട്ടിപ്പടുത്തവരാണ്. ഇവരെക്കാണണമെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകളിലോ വെകുന്നേരങ്ങളില്‍ കവലകളിലോ ചെല്ലണം.

വളര്‍ത്തികൊണ്ടുവരാന്‍ ചില്ലറ പ്രയാസമൊന്നുമല്ല നേരിടുന്നതെന്ന് ഇരട്ടകളുടെ അമ്മയായ ലക്ഷ്മി പറയുന്നു. എല്ലാറ്റിനും പരസ്പരം പിണക്കം. ഒരുപോലത്തെ വസ്ത്രം കണ്ടെത്താനും ഏറെ ബുദ്ധിമുട്ടാണന്ന് സ്വപ്‌ന കൂട്ടിച്ചേര്‍ക്കുന്നു. ഇരട്ടകളെ വളര്‍ത്തുന്നതില്‍ അമ്മമാര്‍ക്കാണ് അവാര്‍ഡ് നല്‍കേണ്ടതെന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്. മരുതുംമൂട്, പരപ്പാറ, ചായം, ചെറ്റച്ചല്‍ തുടങ്ങിയ അടുത്തടുത്ത പ്രദേശങ്ങളിലാണ് ഇത്രയധികം ഇരട്ടകള്‍ ഉള്ളത്. അയല്‍ക്കാര്‍ക്കെല്ലാം ഇരട്ടകളുള്ള വീടുകളും ഇവിടെക്കാണാം. ഗോപകുമാര്‍-ജിഷ ദമ്പതികള്‍ക്ക്എട്ടു വര്‍ഷം മുമ്പാണ്  ആരണ്യയും ആദിത്യയും പിറന്നത്.  തൊട്ടടുത്തവര്‍ഷം അയല്‍ക്കാരായ വിജയകുമാറിനും ജിജികൃഷ്ണയ്ക്കും ജനിച്ചതും ഇരട്ടകുട്ടികള്‍- അഭിറാംവിജയുംഅഭിഷേക് വിജയും.

അവിടംകൊണ്ടു തീര്‍ന്നില്ല ഇരട്ടമാഹാത്മ്യം. ഇവരുടെ തൊട്ടയല്‍പക്കത്തെ വീട്ടിലെ പ്രശാന്തിനുംസ്വപ്‌നയ്ക്കും ഇരട്ടകളായ തന്‍മയയുംതനയയും ജനിച്ചത് അതിനടുത്തവര്‍ഷം. മൂന്നുവീടുകളില്‍ ഓരോവയസിന്റെ വ്യത്യാസത്തില്‍ മൂന്നു ജോഡി ഇരട്ടകള്‍ കുറുമ്പകാട്ടിയും തമ്മില്‍തല്ലിയും കളിച്ചുരസിച്ചും അങ്ങനെ ഇരട്ടഗ്രാമത്തിന് കൗതുകമായി വളരുന്നു. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ഇരട്ടകളെ കണ്ടെത്തി രജിസ്റ്റര്‍ ചെയ്ത് ഒരു സംഘടനയുണ്ടാക്കുകയാണ് തങ്ങളുടെ അടുത്തലക്ഷ്യമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ ഗോപകുമാര്‍ പറയുന്നു. ഇക്കാര്യത്തില്‍ ഗ്രാമ പഞ്ചായത്തിന്റെ സേവനംകൂടി ഉള്‍പ്പെടുത്തി ഡയറക്ടറി തയാറാക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്.

Related posts