ഇവരെ അറിയുമോ? ഇരിക്കൂറിലെ വീട്ടമ്മയുടെ കൊലപാതകത്തിലെ പ്രതികളാണിവര്‍; രണ്ടു യുവതികളും ഇരുപതുകാരനായ യുവാവുമാണ് പ്രതികള്‍

PRTHIശ്രീകണ്ഠപുരം: ഇരിക്കൂര്‍ സിദ്ദീഖ് നഗറില്‍ സബീന മന്‍സിലില്‍ കുഞ്ഞാമിന (52) കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവരുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിച്ചിരുന്ന 45, 25 വയസ് പ്രായം തോന്നിക്കുന്ന രണ്ടു യുവതികളും ഇരുപതുകാരനായ യുവാവുമാണ് പ്രതികള്‍. ഇവരുടെ പേരും സ്ഥലവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഫോട്ടോ മാത്രം ഉള്‍പ്പെടുത്തിയാണു ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

നന്നായി മലയാളം സംസാരിക്കുന്ന ഇതിലെ 45 കാരിയായ യുവതി മലയാളിയാണെന്നും മറ്റു രണ്ടുപേര്‍ ഇവരുടെ മക്കളായ ഗുജറാത്ത് സ്വദേശികളാണെന്നുമാണു പോലീസ് നല്‍കുന്ന സൂചനയെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഗുജറാത്തിലെ പോര്‍ബന്തറില്‍ ഇവര്‍ വാടകയ്ക്കു താമസിച്ചിരുന്ന കാലത്ത് തന്റെ പിതാവ് ഷൊര്‍ണൂരില്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായിരുന്നുവെന്ന് 45 കാരിയായ സ്ത്രീ പറഞ്ഞിരുന്നതായി അയല്‍വാസി പോലീസിനു മൊഴി നല്‍കിയിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 30 നാണ് കുഞ്ഞാമിനയെ വീടിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ അന്വേഷണസംഘം പ്രതികളെ തേടി കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെത്തിയെങ്കിലും ഇവര്‍ ഇവിടങ്ങളില്‍ വാടകയ്ക്കു താമസിച്ചിരുന്നുവെന്നും തട്ടിപ്പുകള്‍ നടത്തി രക്ഷപ്പെടുകയായിരുന്നുവെന്നും മാത്രമാണ് അറിയാന്‍ കഴിഞ്ഞത്.

ആന്ധ്രാപ്രദേശിലെ ഓംഗോളില്‍ ഒരുവര്‍ഷം മുമ്പ് സിദ്ദിഖ് നഗറിലേതിനു സമാനമായ രീതിയില്‍ കൊലപാതകം നടത്തിയിരുന്ന സംഘം ആറുമാസത്തോളം ഇവിടെ ജയിലിലായിരുന്നു. ഇതേതുടര്‍ന്ന് ഇവിടെ പോലീസ് റെക്കോര്‍ഡിലുള്ള ഇവരുടെ മേല്‍വിലാസം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇതും ജാമ്യത്തിലെടുത്തവരുടെയും ഉള്‍പ്പെടെയുള്ള വിലാസങ്ങള്‍ വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വെല്ലൂര്‍ ശാഖയില്‍ ഇവര്‍ക്ക് അക്കൗണ്ട് ഉള്ളതായി കണ്ടെത്തിയെങ്കിലും രണ്ടുവര്‍ഷത്തോളമായി അക്കൗണ്ട് ഉപയോഗിക്കുന്നില്ലെന്നാണു വിവരം. അക്കൗണ്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി വെല്ലൂരിലെ പോലീസ് മേധാവിയെ അന്വേഷണസംഘം സമീപിച്ചിട്ടുണ്ട്. ഇരിട്ടി ഡിവൈഎസ്പി സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ മട്ടന്നൂര്‍ സിഐ ഷജുജോസഫ്, ഇരിക്കൂര്‍ എസ്‌ഐ കെ.വി. മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡും അന്വേഷണ സംഘത്തിലുണ്ട്. പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയിട്ടുള്ള അന്വേഷണ സംഘം അടുത്തദിവസം തന്നെ വെല്ലൂരിലേക്കു പോകും.

Related posts