ഇവള്‍ കറുത്തവള്‍! ക്രൂരമായ റാഗിംഗിനു വിധേയമാക്കിയ സംഭവം ഒതുക്കിതീര്‍ക്കാന്‍ കോളജ് അധികൃതരുടെ സമ്മര്‍ദം; സംഭവം പുറത്തുപറയരുതെന്ന് സീനിയര്‍ വിദ്യാര്‍ഥിനികളുടെ ഭീഷണി

Aswathiഎടപ്പാള്‍:  കര്‍ണാടക ഗുല്‍ബര്‍ഗയിലെ സ്വകാര്യ നഴ്‌സിംഗ് കോളജില്‍ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ ക്രൂരമായ റാഗിംഗിനു വിധേയമാക്കിയ സംഭവം ഒതുക്കിതീര്‍ക്കാന്‍ സമ്മര്‍ദം. കോളജ് അധികൃതരുടെ ഭാഗത്തുനിന്നാണ് ബന്ധുക്കളുടെ മേല്‍ സമ്മര്‍ദമുള്ളത്. കുറ്റക്കാരായ സീനിയര്‍ വിദ്യാര്‍ഥികള്‍ ഉന്നത സ്വാധീനമുപയോഗിച്ചു കേസ് വഴിതിരിച്ചുവിടാനും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇവരെ രക്ഷിക്കാന്‍ ഉന്നതതല ഇടപെടലുകള്‍ നടക്കുന്നതായാണ് വിവരം. എടപ്പാള്‍ കാലടി സ്വദേശിനി അശ്വതി (19)യെന്ന ദളിത് വിദ്യാര്‍ഥിനിയാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിംഗിനു വിധേയയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. മലയാളികളായ സീനിയര്‍ വിദ്യാര്‍ഥിനികളില്‍ നിന്നാണ് അശ്വതിക്ക് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്. ടോയ്‌ലറ്റ് ക്ലീന്‍ ചെയ്യുന്ന ലായനി പെണ്‍കുട്ടിയെക്കൊണ്ട് ബലമായി കുടിപ്പിക്കുകയായിരുന്നു.

ഇതേതുടര്‍ന്നു അന്നനാളം വെന്തുരുകിയതു മൂലം ഭക്ഷണം പോലും കഴിക്കാനാകാതെ 41 ദിവസമായി അശ്വതി കഷ്ടപ്പെടുകയാണെന്നു മാതാവ് ജാനകിയും അശ്വതിയുടെ അമ്മാവനും പറയുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ദ്രാവകരൂപത്തിലുളള ഭക്ഷണം ട്യൂബ് വഴിയാണ് അശ്വതിക്ക് നല്‍കുന്നത്. കഴിഞ്ഞ മേയ് ഒമ്പതിനാണ് കര്‍ണാടക ഗുല്‍ബര്‍ഗ നഴ്‌സിങ്ങ് കോളജില്‍ അശ്വതിയെ മലയാളികളായ സീനിയര്‍ വിദ്യാര്‍ഥിനികള്‍ ക്രൂരമായി റാഗ് ചെയ്തത്. റാഗിംഗിനിടെ നിലവിളിച്ച പെണ്‍കുട്ടിയുടെ വായില്‍ വിദ്യാര്‍ഥിനികള്‍ ബലമായി ലായനി ഒഴിക്കുകയായിരുന്നു. ഈ രംഗങ്ങളെല്ലാം വിദ്യാര്‍ഥിനികള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തതായും പറയുന്നു.

അശ്വതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റു വിദ്യാര്‍ഥികളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ജൂണിയര്‍ വിദ്യാര്‍ഥികള്‍ തന്നെ റാഗിംഗിനെതിരേ പരാതി നല്‍കുകയും ചെയ്തു. നാലുദിവസം ഐസിയുവിലും ഒരു ദിവസം അത്യാഹിത വിഭാഗത്തിലും കഴിഞ്ഞ അശ്വതിയുടെ മൊഴിയെടുക്കാന്‍ പോലീസ് എത്തിയിരുന്നെങ്കിലും പെണ്‍കുട്ടിക്ക് സംസാരിക്കാന്‍ കഴിയാത്തതിനാല്‍ നടന്നിരുന്നില്ല. ഇതിനിടെ റാഗിംഗ് നടത്തിയ വിദ്യാര്‍ഥിനികള്‍ ആശുപത്രിയിലെത്തുകയും സംഭവം പുറത്തുപറയരുതെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പോലീസ് വീണ്ടും മൊഴിയെടുക്കാന്‍ വരുമെന്ന് അറിഞ്ഞ മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ ആശുപത്രിയുടെ അനുവാദമില്ലാതെ അശ്വതിയെ ഡിസ്ചാര്‍ജ് ചെയ്ത് കൂട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

തുടര്‍ന്നു അശ്വതിയെ മാതാവ് ജാനകി എടപ്പാളിലെ ആശുപത്രിയിലും തുടര്‍ന്നു തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകത്തിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദ്യാഭ്യാസ ലോണ്‍ എടുത്താണ് നിര്‍ധന കുടുംബമായ അശ്വതി കര്‍ണാടകയില്‍ പഠിക്കാന്‍ പോയത്.

മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ കറുത്തവളെന്ന് പറഞ്ഞാണ് തന്നെ റാഗ് ചെയ്തതെന്നും അശ്വതി പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി, ഡിജിപിമാര്‍, വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് അശ്വതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. സീനിയര്‍ വിദ്യാര്‍ഥിനികള്‍ പരിഹസിച്ചതുള്‍പ്പെടെയുളള കാര്യങ്ങളും വിദ്യാര്‍ഥിനി തന്റെ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. അമ്മയും ഒരു സഹോദരിയും മാത്രമാണ് അശ്വതിക്കുള്ളത്. അതേസമയം വിഷയം പുറത്തു വന്നതോടെ പട്ടികജാതി വികസന മന്ത്രി എ.കെ.ബാലന്‍ വിഷയത്തില്‍ ഇടപെടുകയും അശ്വതിയുടെ ചികിത്സാ ചെലവു സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിക്കുകയും ചെയ്തു. കൂടാതെ, പരാതി ലഭിക്കുന്ന മുറക്ക് കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

Related posts