ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കി! ജിഷയുടെ മാതാവ് രാജേശ്വരിക്കായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനത്തിനാണ് പിണറായി ഇന്നു പെരുമ്പാവൂരില്‍ എത്തും

jishaകൊച്ചി: ജിഷ വധക്കേസില്‍ പ്രതി പിടിയാലായിട്ടും ഉത്തരം കിട്ടാതെ ഇനിയും ചോദ്യങ്ങള്‍ അവശേഷിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു പെരുമ്പാവൂരില്‍. സംസ്ഥാന പോലീസിന്റെ മികച്ച സന്നാഹങ്ങള്‍ കേസിന്റെ അന്വേഷണത്തിനായി ഉപയോഗിക്കുമ്പോഴും പ്രതിയുടെയും സാക്ഷികളുടെയും മൊഴികളിലെ വൈരുധ്യങ്ങളും ആശയക്കുഴപ്പങ്ങളും പോലീസിനെന്നപോലെ സര്‍ക്കാരിനും തലവേദനയായിട്ടുണ്ട്. പോലീസിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി കേസിന്റെ ഇപ്പോഴത്തെ സന്നിഗ്ധാവസ്ഥയില്‍ എന്തു പറയുമെന്നത് പ്രസക്തമാണ്. ഇന്നു പെരുമ്പാവൂരിലെത്തുന്ന മുഖ്യമന്ത്രി ഇതു സംബന്ധിച്ചു പ്രസ്താവന നടത്തുമെന്നാണു പ്രതീക്ഷ.

ജിഷയുടെ മാതാവ് രാജേശ്വരിക്കായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനത്തിനാണ് പിണറായി ഇന്നു പെരുമ്പാവൂരില്‍ എത്തുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിനാണു വീടിന്റെ താക്കോല്‍ദാനം. ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അധ്യക്ഷത വഹിക്കും. മുടക്കുഴ തൃക്കേപ്പാറയ്ക്ക് സമീപം നിര്‍മിതികേന്ദ്രയുടെ മേല്‍നോട്ടത്തിലാണു വീടു നിര്‍മിച്ചത്. 650 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടിന് 11.5 ലക്ഷം രൂപയാണ് ചെലവായത്. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മുഖേന അനുവദിച്ചിരുന്ന അഞ്ച് സെന്റ് സ്ഥലത്താണ് വീടു നിര്‍മിച്ചത്.

പെരുമ്പാവൂര്‍ എസ്ബിഐ ശാഖയില്‍ വീടുനിര്‍മാണ ഫണ്ടിനായി തുടങ്ങിയ അക്കൗണ്ടിലേക്ക് സുമനസുകളുടെ സഹായമായി ലഭിച്ച തുകയാണ് വീടു പണിക്കായി ഉപയോഗിച്ചത്. അതേസമയം ജിഷ വധക്കേസിലെ പ്രതി അമിറുള്‍ ഇസ്‌ലാമിനു വേണ്ടി വാദിക്കാന്‍ അഭിഭാഷകനായ അഡ്വ.ബി.എ ആളൂര്‍ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. സൗമ്യ വധക്കേസില്‍ പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകനാണ് അഡ്വ.ആളൂര്‍.

Related posts