ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് വിശ്വാസവോട്ട് നേടി; 71 അംഗ സഭയില്‍ 34 പേര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തു

vOTEന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 71 അംഗ സഭയില്‍ 34 പേര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തു. 32 പേരുടെ പിന്തുണയായിരുന്നു വിശ്വാസ വോട്ടില്‍ ജയിക്കാന്‍ ആവശ്യമായിരുന്നത്. 28 പേരുടെ പിന്തുണ മാത്രമാണ് ബിജെപിക്ക് ഉറപ്പാക്കാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസ് എംഎല്‍എ രേഖ ആര്യ കൂറുമാറി ബിജെപിയെ അനുകൂലിച്ചപ്പോള്‍ ബിജെപി എംഎല്‍എ ഭീം ലാല്‍ ആര്യ സര്‍ക്കാരിനെ അനുകൂലിച്ചു. ഭീം ലാല്‍ ആര്യയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ബിജെപി നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിഎസ്പി നേതാവ് മായാവതി തങ്ങളുടെ വോട്ട് കോണ്‍ഗ്രസിനാണെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്ന് സ്വതന്ത്ര എംഎല്‍എമാരുടെയും രണ്്ടണ്ട് ബിഎസ്പി അംഗങ്ങളുടെയും ഉത്തരാഖണ്ഡ് ക്രാന്തി ദളിന്റെ ഒരു അംഗത്തിന്റെയും പിന്തുണ നേരത്തെ ഹരീഷ് റാവത്തിന് ലഭിച്ചു.

തിങ്കളാഴ്ചയാണ് ഒമ്പത് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ പുറത്താക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതിയും ശരിവച്ചത്. തുടര്‍ന്നാണ് വിശ്വാസ വോട്ടിനുള്ള വഴി തുറന്നത്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പ് നടക്കുന്ന സമയമൊഴിച്ച് ബാക്കി സമയം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഉണ്്ടായിരിക്കുമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ മാസം 18ന് സുപ്രധാന ധനബില്‍ വോട്ടിനിട്ടപ്പോള്‍ ഒമ്പത് കോണ്‍ഗ്രസ് വിമത അംഗങ്ങള്‍ ബില്ലിനെതിരെ വോട്ട് ചെയ്തതോടെയാണ് ഉത്തരാഖണ്ഡ് നിയമസഭയില്‍ ഭരണപ്രതിസന്ധി രൂക്ഷമായത്. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ശിപാര്‍ശയില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.

Related posts