എസ്ഡിപിഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവം: 2 സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

tvm-CRIMEചാവശേരി: എസ്ഡിപിഐ പ്രവര്‍ത്തകനെ തടഞ്ഞു നിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ചാവശേരി മേഖലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഇന്നലെ രാത്രി പത്തരയോടെയാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ ചാവശേരി വെളിയമ്പ്ര റോഡിലെ പുതിയ പുരയില്‍ മൈക്കോട്ട് സാജിറിനെ ഒരു സംഘം കുത്തിപ്പപിക്കേല്‍പ്പിച്ചത്. ശരീരത്തിന്റെ പുറത്ത് കുത്തേറ്റ സാജിറിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചാവശേരി പളളിയില്‍ നിന്ന് നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ വീട്ടിനടുത്തുളള റോഡില്‍ വച്ചാണ് ആറോളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ സാജിറിനെ ആക്രമിച്ചതെന്ന് എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു.  സാജിറിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചതിന് ശേഷമാണ് കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവര്‍ത്തകരെ മട്ടന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.

രണ്ടാഴ്ച മുമ്പ് ചാവശേരി മിനി സ്‌റ്റേഡിയത്തില്‍ വച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെ സിപിഎം പ്രവര്‍ത്തകനായ ജിജോയെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണോ സംഭവമെന്ന് പോലീസ് സംശയിക്കുന്നു. ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐ ഇരിട്ടി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവശേരി, 21-ാംമൈല്‍, ഉളിയില്‍, 19-ാംമൈല്‍ എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

ആക്രമണം നടന്ന പ്രദേശം ജില്ലാ പോലീസ് മേധാവി സജ്ഞയ് കുമാര്‍ ഗുര്‍ദീന്‍, ഇരിട്ടി ഡിവൈഎസ് പി.പി.സുദര്‍ശന്‍, മട്ടന്നൂര്‍ സിഐ ഷജു ജോസഫ്, എസ്‌ഐ എം.പി. വിനീഷ് കുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് റയീസ് കൂരന്‍മുക്ക്, സി.എം.നസീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts