ഏനാനല്ലൂരിലെ വ്യാജമദ്യം; നാട്ടുകാര്‍ അറിയുന്നത് എക്‌സൈസ് സംഘം എത്തിയപ്പോള്‍

KTM-MAXHYAMമൂവാറ്റുപുഴ: എക്‌സൈസ് സംഘവും മാധ്യമപ്പടയും എത്തിയതോടെയാണ് തങ്ങളുടെ നാട്ടില്‍ വന്‍ വ്യാജമദ്യനിര്‍മാണ ശാല പ്രവര്‍ത്തിച്ചു വന്നിരുന്നതായി പ്രദേശവാസികള്‍ അറിയുന്നത്. ഏനാനല്ലൂര്‍ വെട്ടുകല്ലുംപീടിക വാണിയംപുത്തന്‍പുരയില്‍ അരുണ്‍  തന്റെ ഇരുനില വീട്ടില്‍ വ്യാജമദ്യംനിര്‍മിച്ച് വില്പന നടത്തിവന്നതു സംബന്ധിച്ച്  പ്രദേശവാസികള്‍ക്കു ചെറിയ സൂചന പോലും നേരത്തെ ലഭിച്ചിരുന്നില്ല.

അരുണിനെയും സഹായി  ശ്രീകുമാറിനെയും പിടികൂടിയ വാര്‍ത്ത നാട്ടില്‍  പരന്നതോടെ നിരവധിപ്പേര്‍ സ്ഥത്ത് തടിച്ചുകൂടി.  എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡില്‍പ്പെട്ടവര്‍ മഫ്തിയിലാണ് ഇന്നലെ പരിശോധനയ്ക്ക് എത്തിയത്. ഇവര്‍ക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു ദിവസങ്ങളായി  സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു വീട്. തുടര്‍ന്ന്, ഇന്നലെ രാവിലെ 11-ഓടെയാണ് സംഘം വീട് വളഞ്ഞത്.  ഈ സമയം സ്ഥലത്തുണ്ടായിരുന്ന ഇടപാടുകാരന്‍ ഓടി രക്ഷപെട്ടു.

തുടര്‍ന്ന് അരുണിനെയും ശ്രീജിത്തിനെയും എക്‌സൈസ് സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ. സതീഷ്, പ്രിവന്റീവ് ഓഫീസര്‍ എ. ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവര്‍ അറിയിച്ചതനുസരിച്ച് മൂവാറ്റുപുഴ എക്‌സൈസ് സംഘവും സ്ഥലത്തെത്തി. തുടര്‍ന്നു തൊണ്ടിസാധനങ്ങള്‍  മൂവാറ്റുപുഴ  എക്‌സൈസ് ഓഫീസിലേക്കു മാറ്റി. കേരള രജിസ്‌ട്രേഷനിലുള്ള ഹോണ്ട സിറ്റി കാറില്‍ വെസ്റ്റ് ബംഗാള്‍ രജിസ്‌ട്രേഷനിലുള്ള വ്യാജ നമ്പര്‍ പതിപ്പിച്ചായിരുന്നു മദ്യം വില്‍പ്പനയ്ക്കായി  കൊണ്ടുപോയിരുന്നതെന്നു പ്രതികള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

സ്പിരിറ്റ് കൊണ്ടുവരുന്നതു പിക്കപ് വാനിലും തുടര്‍ന്നു നിര്‍മിച്ച മദ്യം വില്പനയ്ക്കായി  കൊണ്ടുപോയിരുന്നത്  ആഡംബര കാറിലുമായിരുന്നു. അരുണിന്റെ ഉടമസ്ഥതയിലുള്ള ഇരുവാഹനങ്ങളും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. തങ്ങളുടെ ബിസിനസ് രഹസ്യം പുറത്താകുമെന്ന് കരുതി നാട്ടില്‍ ആര്‍ക്കും ഇവര്‍ മദ്യം വിറ്റഴിച്ചിരുന്നില്ല. എന്നാല്‍ സംസ്ഥാനത്ത് ഒട്ടുമിക്ക സ്ഥലങ്ങളിലും ഇവര്‍ മദ്യം കൊണ്ടുപോയി വില്‍പ്പന നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വന്‍ തോതില്‍ മദ്യം ഒഴുക്കാന്‍ പ്രത്യക സംഘവും അണിയറയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അതേ സമയം വന്‍ സ്പിരിറ്റ് മാഫിയ സംഘത്തിലെ ചെറുകണ്ണി മാത്രമാണ് ഇവര്‍ എന്നാണ് അറിയുന്നത്.ബാറുകള്‍ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം സ്പിരിറ്റ് മാഫിയ തഴച്ചുവളരുകയാണ്.

Related posts