മാവേലിക്കര: ഈരേഴതെക്ക് കരയുടെ കുതിരയിലെ പ്രധാന ആകര്‍ഷക വസ്തുവാണ് ഇടക്കൂടാരത്തില്‍ തത്തികളിക്കുന്ന രണ്ട് പാവകള്‍.നൂറ്റാണ്ടിന്റെ ചരിത്രമുണ്ട് ഈ പാവകള്‍ക്ക്. ചെട്ടികുളങ്ങര ഇലഞ്ഞിലേത്ത് തറവാട്ടില്‍ പരമ്പര്യം നിലനിര്‍ത്താനായി സന്തതികള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഇടപ്പള്ളി കോട്ടയിലെ രാജസേവകനായിരുന്ന കാരണവര്‍ കൊട്ടാരം ജ്യോത്സ്യന്റെ ഉപദേശ പ്രകാരം രണ്ടു പാവകളെ ഉണ്ടാക്കി കുതിരയില്‍ ചേര്‍ത്തുവെന്നും തുടര്‍ന്ന് ഈ കുടുംബത്തിനെ ദേവി സന്താന ഭാഗ്യത്താല്‍ അനുഗ്രഹീതമാക്കിയെന്നുമാണ് ഐതിഹ്യം.
സന്താന ലബ്ധിക്കായി പാവക്ക് ശിവരാത്രിമുതല്‍ ഉടയാട, വെറ്റ, പാക്ക്, പുകയില എന്നിവ സമര്‍പ്പിക്കുവാന്‍ നിരവധി ഭക്തര്‍ എത്തും. ഇലഞ്ഞിലേത്ത് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന പാവകളെ ഭരണി നാളിലെ ഊണിനുശേഷം ഈകുടുംബത്തിലെ ഒരാള്‍ കുതിരയില്‍ ഘടിപ്പിക്കുകയും. ഭരണിമഹോത്സവം കഴിഞ്ഞ് കുതിരയെ തിരകെ പിടിച്ച് ഇവയെ അഴിച്ചു വീട്ടിലെത്തുന്നതുവരെ ഇവര്‍ പാവക്കൊപ്പം കാണുകയും ചെയ്യും. ഇപ്പോള്‍ ഈ കുടുംബത്തിലെ ഇളമുറക്കാരായ പ്രമോദ്കുമാറും ഗണേശ്കുമാറുമാണ് കുതിരയില പാവയെ ചലിപ്പിക്കുക.
ഓണാട്ടുകരയുടെ തനത് വിഭവങ്ങളുമായി ഭരണിച്ചന്ത
മാവേലിക്കര: ഓണാട്ടുകരയുടെ തനത് കാര്‍ഷിക വിഭവങ്ങള്‍ വിറ്റഴിക്കുന്ന വിപണന മേളയാണ് ഭരണിചന്ത. നിത്യോപയോഗ വസ്തുക്കള്‍ മുതല്‍ വരും വര്‍ഷത്തില്‍ വിതക്കുവാനുള്ള വിത്തുകള്‍ വരെ ഭരണിചന്തയിലുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഭരണി ചന്ത ഓണാട്ടുകരയുടെ വലിയ വിപണനമേഖലയായിരുന്നു. തലചുമടായും കാളവണ്ടികളിലുമായിരുന്നു അന്ന് വില്‍പ്പന വസ്തുക്കള്‍ കൊണ്ടുവന്നിരുന്നത് അന്ന് പ്രധാന വില്‍പ്പന കേന്ദ്രമായിരുന്ന ഇവിടെ കൃഷിക്കാരുടെയും സംരംഭകരുടെയും ഉപഭോക്താക്കളുടേയും ഒരു പൂരം തന്നെയായിരുന്നു കാര്‍ഷികോത്പാദനം ഓണാട്ടുകരയില്‍ ഗണ്യമായി കുറഞ്ഞതോടെ ചന്തയുടെ പ്രശസ്തിക്കും മങ്ങലേറ്റു.വീട്ടുസാമഗ്രികള്‍ കാര്‍ഷികോപകരണങ്ങള്‍ എന്നിവ ഇന്നും വളരെ സുലഭമായി ഭരണിചന്തയില്‍ ലഭിക്കും. ക്ഷേത്രത്തിനു കിഴക്കു വശത്ത് പ്രഥമികാരോഗ്യ കേന്ദ്രത്തിന്റെ വളപ്പിലാണ് ചന്ത നടക്കുന്നത്. ഭരണി ചന്ത കാലത്തിന്റെ ഓട്ടപാച്ചിലുകളില്‍ മറ്റുപലതിനേയും പോലെ കാലയവനികക്കുള്ളില്‍ മറയാതെ പഴയപ്രൗഢിയും പേറി ഇന്നും നിലനില്‍ക്കുന്നു.
ഭീമസേനന്റെ കണ്ണുദോഷമൊഴിവാക്കാന്‍ ഈച്ചാടി വല്ല്യമ്മ
മാവേലിക്കര: മറ്റം വടക്കു കരയുടെ ഭീമസേനശില്‍പ്പത്തിനരികില്‍ ഇരിക്കുന്ന ഈച്ചാടി വല്യമ്മ ചെട്ടികുളങ്ങര കെട്ടുകാഴ്ചകളിലെ തന്നെ വ്യത്യസ്ഥമായ ഒരു കാഴ്ചയാണ്. ബക വധത്തിനിറങ്ങുന്ന ഭീമസേനനാണ് ശില്‍പ വിഷയം.അസാധാരണമായതും ശില്‍പ ഭംഗികൊണ്ടനുഗ്രഹീതമായതുമായ ഈശില്‍പ്പത്തിന് കണ്ണു ദേഷമുണ്ടാകാതിരിക്കാനാണത്രെ ഭീമസേനന്റെ ഇടത്തു വശത്തായി മൂക്കിന്‍തുമ്പത്തു കൈവെച്ചിരിക്കുന്ന ഈച്ചാടി വല്ല്യമ്മയെ ഇരുത്തിയിരിക്കുന്നത്.ഒറ്റ വേരില്‍ കൊത്തിയെടുത്തിരിക്കുന്ന ഈശില്‍പ്പത്തിന് തനി നാട്ടിന്‍ പുറത്തുകാരിയായ ഒരു വൃദ്ധയുടെ ശരീരഭാഷയാണുള്ളത്.
മുടിമുകളിലേക്ക്കയറ്റിക്കെട്ടി വെളിയിലേക്കു നീളുന്ന പല്ലുമായി മൂക്കത്തു വിരല്‍ വെച്ചിരിക്കുന്ന ഈച്ചാടിവല്യമ്മ അതിസുന്ദരനായ ഭീമസേനന്റെ കണ്ണുദോഷം ഒഴിവാക്കുന്നതായാണ് വിശ്വാസം.മൂന്നരടണ്ണിലധികം ഭാരമുള്ള ഭീമസേന ശില്‍പ്പത്തിന്റെ തലഭാഗത്തിന് അഞ്ചടിയും ഉടലിന് ഏഴടിയും ഉയരമുണ്ട്.അസാധാരണ ശില്‍പസൗന്ദര്യം തുളുമ്പുന്ന നിര്‍മിതിയായതിനാല്‍ ശില്‍പ്പി കണ്ണുദോഷം തീര്‍ക്കുവാനായി സൃഷ്ടിച്ചതെന്നാണ് ഐതിഹ്യം.
നൂറ്റാണ്ടുകളുടെ പഴമയുമായി കുത്തിയോട്ടം
മാവേലിക്കര: അനുഷ്ടാന വിശേഷങ്ങളുടേയും കര്‍ശനമായ ചിട്ടയോടെയും വളരെ വിപുലമായി നടത്തുന്ന വഴിപാടാണ് കുത്തിയോട്ടം. ക്ഷേത്രത്തിന്റെ ഉത്പത്തിയോളംതന്നെ പഴക്കമുണ്ടെന്ന് കരുതുന്ന കുത്തിയോട്ടത്തിന്റെ തുടക്കം എ.ഡി.12 ലാണെന്ന് കരുതപ്പെടുന്നു. കലിയുഗ ആരംഭത്തില്‍ ഭദ്രകാളി ഭക്തനായ ഒരു രാജാവ് ദേവിയെ തപസ്‌ചെയ്ത് പ്രത്യക്ഷപ്പെടുത്തുകയും വരംചോദിക്കുകയും ചെയ്തു.
ദേശത്തെ ഒരു സത്പുത്രനെ വിലയ്ക്ക് വാങ്ങി സ്വന്തം പുത്രനെപോലെ വളര്‍ത്തി. വേദശാസ്ത്രങ്ങള്‍ അഭ്യസിപ്പിച്ച് എട്ടുവയസു തികയുമ്പോള്‍ കോടി വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ച് ബലിനല്‍കിയാല്‍ ഇഷ്ടവരം നല്‍കാമെന്ന് ദേവി അറിയിച്ചു. ദേവിഹിതം അറിഞ്ഞ രാജാവ് കുത്തിയോട്ടം ചിട്ടപ്പെടുത്തിയതായാണ് ഐതിഹ്യം. വഴുപാടുകാരന്റെ വസതിയിലോ അയാള്‍ നിശ്ചയിക്കുന്ന ഭവനത്തിലോ പന്തലിട്ട് ദേവിയെ കുടിയിരുത്തി ഏഴ് ദിവസം പ്രത്യേക അനുഷ്ടാനങ്ങളോട് കൂടി മാത്രമെ കുത്തിയോട്ട വഴിപാടുകള്‍ നടത്താന്‍ പാടുള്ളു എന്നത് ചെട്ടികുളങ്ങരയിലെ അലിഖിത നിയമമാണ്.
കുംഭമാസത്തിലെ ശിവരാത്രി നാളില്‍ സന്ധ്യയ്ക്ക് ദീപാരാധനയോടെ ആരംഭിച്ച് ഭരണി ദിവസം രാവിലെ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി ഭഗവതിയ്ക്ക് കുത്തോട്ടബാലന്മാരെ സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ട വഴിപാട് പൂര്‍ണ്ണമാകുന്നു. സല്‍ സന്താന ലബ്ദിയ്ക്കും ഐശ്വര്യ ലബ്ദിയ്ക്കുമാണ് കുത്തിയോട്ട വഴിപാടുകള്‍ നടത്തി വരുന്നത്. കുത്തിയോട്ടം നേരുന്ന ഏതൊരുഭക്തനും തന്റെ കൈവശമുള്ള പണത്തിന്റെ തോത് അനുസരിച്ച് വിതാനം കൂട്ടിയും കുറച്ചും ഈ വഴിപാട് നടത്താവുന്നതാണ്. ഭക്തിയും വിശ്വാസവും വിനയവും സമര്‍പ്പണവുമാണ് പ്രാധാന്യം.