ഒരു ഗ്രാമത്തെ ഭീതിയിലാക്കി ചാത്തനേറ്! വീട്ടു സാധനങ്ങള്‍ എറിഞ്ഞുടച്ച നിലയില്‍; സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകനും പണികിട്ടി

chanttaneruകാട്ടാക്കട :  കാട്ടാക്കടയ്ക്ക് സമീപം മംഗലക്കല്‍ പ്ലാവൂരിനു സമീപമുള്ള വീട്ടില്‍ സാധനങ്ങള്‍ എറിഞ്ഞുടച്ച നിലയില്‍. ചാത്തനേറെന്ന് ആരോപണം സംഭവം ഒരു ഗ്രാമത്തെ ഭീതിയിലാക്കി.  സംഭവം നടന്നവീട് കാണാന്‍ ദൂരെ ദേശത്തു നിന്നുപോലും ആള്‍ക്കാര്‍ എത്തിയതോടെ വീട്ടുകാരും പരിഭ്രാന്തിയിലായി. ഒടുവില്‍ കാട്ടാക്കട നിന്നും സിഐ അടക്കമുള്ളവര്‍ എത്തിയാണ് തിരക്ക് നിയന്ത്രിച്ചതും വീട്ടുകാരെ ശാന്തരാക്കിയതും.

പ്ലാവൂര്‍  തട്ടാം വിളാകം  സുരേഷിന്റെ വീട്ടിലാണ്   സാധന സമഗ്രികള്‍  വലിച്ചെറിയുന്നത്  ഉള്‍പ്പടെ നടന്നത്. ഇന്നലെ രാവിലെയോടെയാണ്   വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കിയ  സംഭവം അരങ്ങേറിയത്.  അടുക്കളയിലെ  സ്‌റ്റോര്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന അച്ചാര്‍  കുപ്പി അന്തരീക്ഷത്തിലൂടെ പറന്നു ഹാളില്‍ വീണുടയുക ,മേശപ്പുറത്തിരുന്ന അയണ്‍ ബോക്‌സ് പത്തടിയോളം ദൂരത്തു തെറിച്ചു വീഴുക, ഹാളില്‍  കിടന്നിരുന്ന കസേര തെറിച്ചു മാറുക തുടങ്ങിയ സംഭവ വികാസമാണ് വീട്ടിനുള്ളില്‍ അരങ്ങേറിയതെന്നു വീട്ടമ്മയായ രാഗിണി പറഞ്ഞു. ഈ സമയങ്ങളില്‍ വീട്ടില്‍ താനും  ഒന്‍പതാം ക്ലാസ്് വിദ്യാര്‍ഥിയായ മകന്‍ ഗോവിന്ദും മാത്രമാണ് ഉണ്ടായിരുന്നത് എന്നും ചില സമയങ്ങളില്‍ ഭര്‍ത്താവായ സുരേഷും സംഭവങ്ങള്‍ക്കു സാക്ഷിയാണെന്നും ഇവര്‍  പറഞ്ഞു. ഒരാഴ്ചയായി വീടിനുള്ളില്‍ അസ്വാഭാവികമായ ശബ്ദങ്ങള്‍ കേട്ടതായും ശബ്ദം  കേട്ട ഭാഗത്തു എത്തി പരിശോധിക്കുമ്പോള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല എന്നും ഇവര്‍ പറയുന്നു.

അതെ സമയം കഴിഞ്ഞ ദിവസം മീന്‍ പാകം ചെയ്യാനായി അടുപ്പില്‍ വച്ച് അടുത്ത മുറിയില്‍ പോയ സമയം പാത്രത്തോടെ മീന്‍ കറി  നിലത്തു വീണിരുന്നതായും ഇവര്‍ പറയുന്നു. ഇന്നലെ കൂടുതല്‍ സംഭവങ്ങള്‍ കണ്ടതോടെയാണ് ഇവര്‍ അയല്‍വാസികളെയും ബന്ധുക്കളെയും വിവരം അറിയിച്ചത്. തുടര്‍ന്ന് ബന്ധു വീടിനുള്ളില്‍ പരിശോധന നടത്തവേ  വെള്ളം നിറച്ച ജഗ് ഇയാളുടെ ശരീരത്തില്‍  പതിച്ചതായും ഇവര്‍ പറഞ്ഞു .ചാത്തന്‍ ഏറാണ്  എന്ന്  വാര്‍ത്ത പരന്നതോടെ മാധ്യമ പ്രവര്‍ത്തകര്‍ എത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ  അന്തരീക്ഷത്തിലൂടെ പറന്നെത്തിയ സ്‌പോര്‍ട്‌സ് വാച്ചു മാധ്യമ പ്രവര്‍ത്തകനായ രഗീഷ് രാജയുടെ തലയില്‍ പതിച്ചു പരിക്കേറ്റു.

എവിടെ നിന്ന് വാച്ചു  വന്നെന്നോ ആരാണ് എറിഞ്ഞതെന്നോ അറിയാതെ  സംഭവ സ്ഥലത്തുണ്ടായിരുന്ന കാട്ടാക്കട  പഞ്ചായത്തു പ്രസിഡന്റ് ,പഞ്ചായത്തു അംഗങ്ങള്‍  ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ പരിഭ്രാന്തിയിലായി .തുടര്‍ന്ന് സ്ഥലത്തു എത്തിയ കാട്ടാക്കട  പോലീസ്  പരിശോധന നടത്തിയെങ്കിലും  ഒന്നും കണ്ടെത്താനായില്ല . വീട്ടുകാരെയും നാട്ടുകാരില്‍ ചിലരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം  വീട്ടുകാരോട് വീട് പൂട്ടി മറ്റൊരിടത്തേക്ക് തത്കാലം മാറി താമസിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു .

സംഭവ സ്ഥലത്തു നിന്നും പിരിഞ്ഞു പോകാന്‍ നാട്ടുകാരോടും ആവശ്യപ്പെട്ടു. എന്നാല്‍ മണിക്കൂറുകള്‍  കഴിഞ്ഞതോടെ സംഭവ സ്ഥലത്തേക്ക് ജനപ്രവാഹം തുടരുകയും സ്ഥിതി നിയന്ത്രിക്കാന്‍ കഴിയാതെ വരുകയും ചെയ്തു.    വീട്ടുകാര്‍ വൈകുന്നേരത്തോടെ തിരികെയെത്തി പോലീസിനെ വിവരം അറിയിച്ചു .കാട്ടാക്കട  പൊലീസ്  വീണ്ടും സ്ഥലത്തെത്തിയാണ് ജനത്തിരക്ക് നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തെ  കുറിച്ച് കൂടുതല്‍ നിരീക്ഷണം നടത്തിയാലെ  കാരണം കണ്ടെത്താനാകു എന്നാണു പോലീസ്  പറയുന്നത്. അതെ സമയം ആശങ്കപ്പെടേണ്ടതില്ല എന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ  വര്‍ഷം കാട്ടാക്കടയ്ക്കു സമീപം കള്ളോട് ഒരു വീട്ടില്‍ ചാത്തന്‍ കല്ലെറിഞ്ഞതായുള്ള സംഭവം പരിഭ്രാന്തി പരന്നിരുന്നു.

Related posts